ഒടിടി പ്ലാറ്റ്‌ഫോം, ബിറ്റ്‌കോയിന്‍, ലഹരിക്കടത്ത് എന്നിവ നിയന്ത്രിക്കണമെന്ന് മോഹന്‍ ഭാഗവത്

By Web TeamFirst Published Oct 15, 2021, 2:05 PM IST
Highlights

ഒടിടി പ്ലാറ്റുഫോമുകളേക്കുറിച്ചും രൂക്ഷ വിമര്‍ശനമാണ് മോഹന്‍ ഭാഗവത് നടത്തിയത്. കൊവിഡ് കാലത്ത് ചെറിയ കുട്ടികളുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ലഭിക്കുന്ന സാഹചര്യമാണ് ഉള്ളത്. അവരെന്തൊക്കെയാണ് കാണുന്നത് എന്നതിനേക്കുറിച്ച് രക്ഷിതാക്കള്‍ക്ക് ഒരു ധാരണയുമില്ല.
 

നാഗ്പൂര്‍: ഒടിടി പ്ലാറ്റ്‌ഫോമുകളും (OTT platforms) ബിറ്റ്‌കോയിനും (bitcoin) ലഹരിക്കടത്തും (drugs) നിയന്ത്രിക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (RSS chief Mohan Bhagwat) . ഇവയെല്ലാം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പണമെത്തിക്കാനുള്ള ഉപാധിയായി മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ (Nagpur)  വിജയദശമി ദിനാഘോഷത്തിലാണ് മോഹന്‍ ഭാഗവത് ഇക്കാര്യം പറഞ്ഞത്. ഒടിടി പ്ലാറ്റുഫോമുകളേക്കുറിച്ചും രൂക്ഷ വിമര്‍ശനമാണ് മോഹന്‍ ഭാഗവത് നടത്തിയത്.

കൊവിഡ് കാലത്ത് ചെറിയ കുട്ടികളുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ലഭിക്കുന്ന സാഹചര്യമാണ് ഉള്ളത്. അവരെന്തൊക്കെയാണ് കാണുന്നത് എന്നതിനേക്കുറിച്ച് രക്ഷിതാക്കള്‍ക്ക് ഒരു ധാരണയുമില്ല. ലഹരിയുടെ ഉപയോഗത്തേക്കുറിച്ച് ഇത്തരം പ്ലാറ്റുഫോമുകളില്‍ വളരെ സാധാരണമെന്ന നിലയിലാണ് കാണിക്കുന്നത്. ഒടിടി പ്ലാറ്റുഫോമുകളില്‍ എന്താണ് കാണിക്കുന്നതെന്ന് നിയന്ത്രണങ്ങളില്ലെന്നും സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം നിരീക്ഷിക്കാന്‍ നയം വേണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.  രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ അസ്ഥിരപ്പെടുത്താന്‍ ബിറ്റ്‌കോയിന് സാധിക്കും. രാജ്യപുരോഗതി തടസ്സപ്പെടുത്താനുള്ള താല്‍പര്യങ്ങളാണ് ഇതിന് പിന്നില്‍.

ലഹരിക്കടത്തില്‍ നിന്നും ലഭിക്കുന്ന പണം ചില വിദേശ രാജ്യങ്ങള്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വി ഡി സവര്‍ക്കര്‍ ഐക്യ ഇന്ത്യയ്ക്കായി വാദിച്ചുവെന്നും മോഹന്‍ ബാഗവത് പറഞ്ഞു.  വിഭജനത്തിന്റെ വേദന മറക്കാനാവില്ലെന്നും ആര്‍എസ്എസ് മേധാവി വിശദമാക്കി. പുതിയ തലമുറ രാജ്യത്തിന്റെ ചരിത്രം അറിഞ്ഞിരിക്കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
 

click me!