
ജുഹാപുര: അമിത് ഷായ്ക്കെതിരെ പോര്‍മുഖം തുറന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി രംഗത്ത്. അടുത്ത മാസം ഗുജറാത്ത് തെരഞ്ഞടുപ്പിന് മുന്നോടിയായി നടക്കുന്ന പ്രചാരണത്തിനിടെ, 2002 ല്‍ സംസ്ഥാത്ത് കലാപകാരികളെ അടിച്ചമര്‍ത്തി ശാശ്വത സമാധനം കൊണ്ടുവന്നുവെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെയാണ് ഒവൈസി രംഗത്തെത്തിയത്. ഗുജറാത്തിലെ ജുഹാപുരയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഒവൈസിയുടെ പ്രതികരണം.
“എനിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയോട് സംസാരിക്കാനുണ്ട്. ബിൽക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്തവരെ നിങ്ങൾ മോചിപ്പിച്ചതാണ് 2002ൽ നിങ്ങൾ പഠിപ്പിച്ച പാഠം, ബിൽക്കീസിന്‍റെ മൂന്ന് വയസ്സുള്ള മകൾ അഹ്‌സന്‍റെ കൊലയാളികളെ നിങ്ങൾ മോചിപ്പിക്കും. അഹ്‌സൻ ജാഫ്രി കൊല്ലപ്പെടും... നിങ്ങളുടെ ഏത് പാഠങ്ങളാണ് ഞങ്ങൾ ഓർക്കുക?" - ഒവൈസി ചോദിച്ചു. ആഭ്യന്തര മന്ത്രി പറയുന്നത് അവര്‍ ഒരു പാഠം പഠിപ്പിച്ചുവെന്നാണ്. അമിത് ഷാ സാഹബ് ദില്ലി വംശീയ കലാപത്തില്‍ നിങ്ങള്‍ ഏത് പാഠമാണ് പഠിപ്പിച്ചതെന്നും ഒവൈസി ചോദിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ഖേദ ജില്ലയിലെ മഹുധ പട്ടണത്തിലും ദാഹോദിലെ ജലോദിലും ബറൂച്ചിലെ വഗ്രയിലും നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ 2002 ലെ ഗുജറാത്ത് കലാപത്തെ അമിത് ഷാ ഓര്‍മ്മിപ്പിച്ചിരുന്നു. ഈ കലാപത്തിന് പിന്നാലെ സംസ്ഥാനത്തെ അക്രമികളെ അടിച്ചമര്‍ത്തിയെന്നും സമാധാനം കൊണ്ടുവന്നെന്നുമാണ് അമിത് ഷാ പ്രസംഗിച്ചത്. 2002 ലെ കലാപത്തില്‍ ബിജെപി അക്രമികളെ പാഠം പഠിപ്പിച്ചെന്നും പന്നീട് 2022 വരെ കലാപകാരികള്‍ തലയുയര്‍ത്താന്‍ ശ്രമിച്ചില്ലെന്നും തന്‍റെ പാര്‍ട്ടിയായ ബിജെപി, ഗുജറാത്തില്‍ ശാശ്വത സമാധാനം കൊണ്ടുവന്നെന്നും അവകാശപ്പെട്ടിരുന്നു. 2002-ൽ അവരെ പാഠം പഠിപ്പിച്ചതിന് ശേഷം ഈ കലാപകാരികള്‍ അക്രമത്തിന്‍റെ പാത വിട്ടു. 2002 മുതൽ 2022 വരെ അക്രമത്തിൽ ഏർപ്പെടുന്നതിൽ നിന്ന് അവര്‍ വിട്ടുനിന്നുവെന്നും കേന്ദ്രമന്ത്രി ആവര്‍ത്തിച്ചു. “2001 ൽ നരേന്ദ്ര മോദി അധികാരത്തിൽ വന്നു. 2002 ന് ശേഷം എവിടെയും കർഫ്യൂ ഏർപ്പെടുത്തേണ്ട ആവശ്യമുണ്ടായില്ല. എല്ലാവരും സ്ഥലത്തു വീണു. ഇപ്പോൾ ഒരു മാഫിയ ഉണ്ടോ? ഒരു ദാദ (ഗുണ്ടാസംഘം) ഉണ്ടോ?" എന്നായിരുന്നു നവംബർ 22 ന് ബനസ്‌കന്ത ജില്ലയിലെ ദീസയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രസംഗത്തിനിടെ അമിത് ഷാ ചോദിച്ചത്.
2002-ൽ, കർസേവകർ സഞ്ചരിക്കുകയായിരുന്ന സബർമതി എക്സ്പ്രസിന്‍റെ കോച്ചിന് ഗോധ്രയിൽ വച്ച് തീയിട്ടതിന് പിന്നാലെയാണ് ഗുജറാത്തില്‍ വര്‍ഗ്ഗീയ കലാപമുണ്ടായത്. പിന്നാലെ ദിവസങ്ങളോളും ഗുജറാത്ത് കലാപ ഭൂമിയായി മാറി. കലാപത്തില്‍ 1,044 പേര്‍ കൊല്ലപ്പെട്ടു. 233 പേരെ കാണാതായി. 2,500 പേര്‍ക്ക് പരിക്ക് പറ്റിയെന്നാണ് ഔദ്ധ്യോഗിക കണക്ക്. എന്നാല്‍, മരണസംഖ്യ ഇതിലും ഇരട്ടിയാണെന്ന് പല മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും ആരോപിച്ചിരുന്നു.
കൂടുതല്‍ വായിക്കാന്‍: '2002 ൽ കലാപകാരികളെ പാഠം പഠിപ്പിച്ചു... ബിജെപി ഗുജറാത്തിൽ ശാശ്വത സമാധാനം കൊണ്ടുവന്നു: അമിത് ഷാ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam