
ദില്ലി: ഐഎൻഎക്സ് മീഡിയ കേസിൽ ജാമ്യം ലഭിച്ച മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരം ജയിൽ മോചിതനായി. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് എടുത്ത കേസിൽ സുപ്രീംകോടതിയാണ് ഇന്ന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഇതുമായി ബന്ധപ്പെട്ട് സിബിഐ റജിസ്റ്റർ ചെയ്ത കേസിൽ നേരത്തെ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു.
ചിദംബരം നാളെ പാർലമെന്റ് യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. അതേസമയം കേസ് എന്താണെന്നും എങ്ങിനെയാണെന്നും എല്ലാവർക്കുമറിയാമെന്ന് ചിദംബരത്തിന്റെ മകൻ കാര്‍ത്തി ചിദംബരം പ്രതികരിച്ചു. രാഷ്ട്രീയ വൈരാഗ്യം തീർക്കാനാണ് കേസെന്നും
നിരപരാധിത്വം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണത്തോട് സഹകരിക്കണം, രണ്ട് ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവയ്ക്കണം, രാജ്യംവിട്ട് പോകരുത്, പാസ്പോർട്ട് വിചാരണ കോടതിയിൽ സമർപ്പിക്കണം, കേസിനെപ്പറ്റി പരസ്യപ്രസ്താവനകൾ നടത്തരുത് എന്നീ ഉപാധികളോടെയാണ് സുപ്രീംകോടതി ചിദംബരത്തിന് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. 105 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് പി ചിദംബരം പുറത്തിറങ്ങിയത്.
ഒക്ടോബര്‍ 16നാണ് ചിദംബരത്തെ ഇഡി അറസ്റ്റ് ചെയ്തത്. ദില്ലി റോസ് അവന്യൂ കോടതി ചിദംബരത്തിന്‍റെ ജ്യുഡീഷ്യല്‍ കസ്റ്റഡി റിമാന്‍റ് അടുത്ത 11 വരെ നീട്ടിയിരുന്നു. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിൽ സുപ്രീംകോടതി ചിദംബരത്തിന് നേരത്തെ ജാമ്യം നൽകിയിരുന്നു. ഐഎൻഎക്സ് മീഡിയ എന്ന മാധ്യമ കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാൻ വഴിയൊരുക്കിയതിന് പ്രതിഫലമായി പി ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് ആരോപണം. ഇന്ദ്രാണി മുഖർജി, പീറ്റർ മുഖർജി എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഐഎൻഎക്സ് മീഡിയ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam