
ദില്ലി: പിഎം കെയേര്‍സ് ഫണ്ടില്‍ നിന്നും അനുവദിച്ചുവെന്ന് പറയുന്ന 1000 കോടി രൂപ അതിഥി തൊഴിലാളികളുടെ കൈയ്യിലേക്ക് എത്തില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ പി. ചിദംബരം. ഒരു വരുമാന സ്രോതസ്സും ഇല്ലെങ്കില്‍ അഥിതി തൊഴിലാളികള്‍ എങ്ങനെ ജീവിക്കുമെന്നും തെറ്റുകൾ ആവര്‍ത്തിക്കരുതെന്നും ചിദംബരം ട്വീറ്റ് ചെയ്തു.
'പിഎം കെയേര്‍സ് ഫണ്ടില്‍ നിന്നും കുടിയേറ്റ തൊഴിലാളികള്‍ക്കായി 1000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നിങ്ങളുടെ തെറ്റ് ആവര്‍ത്തിക്കരുത്. പണം ഒരിക്കലും കുടിയേറ്റ തൊഴിലാളികളുടെ കൈകളില്‍ എത്താന്‍ പോകുന്നില്ല. എന്നാല്‍ കുടിയേറ്റ തൊഴിലാളികളുടെ യാത്ര, താമസം, മരുന്ന്, ഭക്ഷണം എന്നിവയുടെ ചെലവുകള്‍ വഹിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കും. എന്നാല്‍ ഒന്നും തൊഴിലാളികളുടെ കൈകളില്‍ എത്താന്‍ പോകുന്നില്ല' ചിദംബരം ട്വീറ്റ് ചെയ്തു.
‘എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് തന്റെ ഗ്രാമത്തിലേക്ക് മടങ്ങിയ ഒരു കുടിയേറ്റ തൊഴിലാളിയുടെ അവസ്ഥ എടുക്കാം. ഗ്രാമത്തില്‍ ജോലികളൊന്നുമില്ല. അവര്‍ക്ക് ജോലിയോ വരുമാനമോ ഇല്ല. അവര്‍ എങ്ങനെ അതിജീവിച്ച് കുടുംബത്തെ സഹായിക്കും?’ ചിദംബരം ചോദിക്കുന്നു.
കൊവിഡ് പ്രതിസന്ധി നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജിനെ വിമര്‍ശിച്ചു കൊണ്ട് കഴിഞ്ഞ ദിവസം ചിദംബരം രംഗത്തെത്തിയിരുന്നു. തലക്കെട്ട് മാത്രമെഴുതിയ കാലി പേപ്പറാണ് മോദിയുടെ പ്രഖ്യാപനമെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. കാലി പേപ്പര്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ എങ്ങനെയാണ് പൂരിപ്പിക്കുന്നതെന്നാണ് താന്‍ ഉറ്റുനോക്കുന്നതെന്നും ചിദംബരം കുറിച്ചിരുന്നു.
Read Also: പ്രധാനമന്ത്രിയുടെ പ്രഖ്യാപനം തലക്കെട്ട് മാത്രമെഴുതിയ കാലിപേപ്പര്‍; വിമര്‍ശനവുമായി ചിദംബരം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam