പഹൽഗാം ഭീകരാക്രമണം: സുപ്രധാന തീരുമാനങ്ങളിലേക്ക് ഇന്ത്യ; പാക്കിസ്ഥാന് കനത്ത മറുപടി നൽകാൻ ആലോചന

Published : Apr 23, 2025, 02:23 PM IST
പഹൽഗാം ഭീകരാക്രമണം: സുപ്രധാന തീരുമാനങ്ങളിലേക്ക് ഇന്ത്യ; പാക്കിസ്ഥാന് കനത്ത മറുപടി നൽകാൻ ആലോചന

Synopsis

പഹൽഗാം ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ നയതന്ത്ര സഹകരണം അവസാനിപ്പിക്കുന്നതടക്കം പാക്കിസ്ഥാനെതിരെ കടുത്ത നടപടികളിലേക്ക് ഇന്ത്യ

ശ്രീനഗ‍ർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാൻ്റെ പങ്ക് വ്യക്തമായതോടെ തക്കതായ മറുപടി നൽകാൻ കേന്ദ്രം. നിരപരാധികളായ, 26 കുടുംബങ്ങളുടെ അത്താണികളായ പുരുഷ വിനോദസഞ്ചാരികളെ കൊന്നൊടുക്കിയ ക്രൂരതയോട് കടുത്ത നടപടികളിലൂടെയാണ് മറുപടി. പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളിൽ നിന്നുള്ള സൂചന. പാക്കിസ്ഥാൻ്റെ തലസ്ഥാനമായ ഇസ്ലമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ കാര്യാലയത്തിൻ്റെ പ്രവർത്തനം നിർത്തിയേക്കും. ഒപ്പം സിന്ധു നദീ ജല കരാർ റദ്ദാക്കിയേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

ലഷ്ക്കര്‍ ഇ തയ്ബ തലവന്‍ സൈഫുള്ള കസൂരിയാണ് ഭീകരാക്രമണത്തിൻ്റെ ആസൂത്രകനെന്ന് തിരിച്ചറിഞ്ഞു. ആക്രമണം നടത്തിയ 4 ടിആർഎഫ് ഭീകരരുടെ ചിത്രം പുറത്ത് വിട്ടു. ഭീകരാക്രമണം നടന്ന സ്ഥലം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദര്‍ശിച്ചു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾക്ക് മുന്നിൽ അദ്ദേഹം ആദരം അർപ്പിച്ചു.

സമാധാനവും സന്തോഷവും നിറഞ്ഞതായിരുന്നു പഹൽഗാമിലെ ബൈസരന്‍ താഴ്വര. മിനി സ്വിറ്റ്സർലൻ്റ് എന്നറിയപ്പെട്ട സ്ഥലം. ഇന്നലെ ഉച്ചക്ക് രണ്ടരയോടെ ഭീകരര്‍ കടന്നു കയറി വെടിയുതിര്‍ത്തതോടെ കൊടും ഭീകരതയുടെ മുഖമായി ലോകത്തിന് മുന്നിൽ ഇവിടം മാറി. മതം ചോദിച്ച് ഭീകരര്‍ വെടിയുതിർത്തപ്പോൾ 26 ജീവനുകള്‍ പിടഞ്ഞുവീണ് മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. പഹല്‍ഗാമിലും, അനന്ത്നാഗിലുമായി ആശുപത്രികളിലേക്ക് പരിക്കേറ്റവരെ മാറ്റി. ഇന്ന് പുലര്‍ച്ചെ 26 മൃതദേഹങ്ങളും ശ്രീനഗറിലെത്തിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, കെസി വേണുഗോപാല്‍ എംപി തുടങ്ങിയവര്‍ മൃതദേഹങ്ങളില്‍ അന്തിമോപചാരമര്‍പ്പിച്ചു. മലയാളി എന്‍ രാമചന്ദ്രനടക്കമുള്ളവരുടെ മൃതദേഹം രാത്രിയോടെ ജന്മനാടുകളിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്. അമിത്ഷായെ കണ്ടതോടെ മരിച്ചവര്‍ക്കൊപ്പമുണ്ടായിരുന്നവര്‍ പൊട്ടിക്കരഞ്ഞു.

ഭീകരാക്രമണത്തിന് പിന്നില്‍ ലഷ്ക്കര്‍ ഇ തയ്ബയാണെന്ന് സ്ഥിരീകരിച്ചു. ലഷ്ക്കര്‍ ഇ തയ്ബ ഉപമേധാവി സൈഫുള്ള കസൂരിയുടെ നേതൃത്വത്തില്‍ പാകിസഥാനില്‍ നിന്നായിരുന്നു ഓപ്പേറഷന്‍. ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നീ ഭീകരരുടെ ചിത്രങ്ങള്‍ ജമ്മു കശ്മീര്‍ പോലീസ് പുറത്ത് വിട്ടു. കശ്മീരിലെ തന്നെ ബിജ് ബഹേര, ത്രാല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് പേരും സംഘത്തിലുണ്ട്. 2017ല്‍ പാകിസ്ഥാനിലേക്ക് പോയി ഭീകരപ്രവര്‍ത്തനത്തിന്‍റെ ഭാഗമായവരാണെന്നാണ് വിവരം.

ശ്രീനഗറില്‍ ഉന്നത തലയോഗത്തിന് ശേഷമാണ് ഭീകരാക്രമണം നടന്ന പഹല്‍ഗാമില്‍ അമിത്ഷായെത്തിയത്. ആര്‍മി ഹോലികോപ്റ്ററിലെത്തിയ അമിത്ഷാ അരമണിക്കൂറോളം ബൈസരന്‍ താഴ്വരയില്‍ ചെലവഴിച്ചു. വൈകീട്ടോടെ അമിത്ഷാ ദില്ലിയില്‍ തിരിച്ചെത്തും. ഇതിനിടെ മൂന്ന് സേനാ മേധാവിമാരുമായും പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് കൂടിക്കാഴ്ച നടത്തിയത്. സൗദിയില്‍ നിന്നെത്തിയതിന് തൊട്ടുപിന്നാലെ വിദേശകാര്യമന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്, വിദേശകാര്യ സെക്രട്ടറി എന്നിവരുമായി വിമാനത്താവളത്തില്‍ പ്രധാനമന്ത്രി അടിയന്തര കൂടിക്കാഴ്ച നടത്തിയിരുന്നു. വൈകീട്ടത്തെ മന്ത്രിസഭാ യോഗത്തല്‍ തുടര്‍നീക്കം സര്‍ക്കാര്‍ തീരുമാനിക്കും. സര്‍വകക്ഷിയോഗം വേണമെന്ന പ്രതിപക്ഷ ആവശ്യം തത്കാലം അംഗീകരിച്ചേക്കില്ല.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യൻ നഴ്‌സ് കുറ്റക്കാരൻ; കൊലപാതകത്തിന് കാരണം 'നായയുടെ കുര' ! യുവതിയുടെ മരണത്തിൽ 6 വർഷത്തിന് ശേഷം വിധി
പൊലീസേ... കാര്‍ ഓടിക്കുക ഇനി ഹെൽമെറ്റ് ധരിച്ച് മാത്രം, പ്രതിജ്ഞയെടുത്ത് അധ്യാപകൻ; പിഴ ചുമത്തിയതിനെതിരെ പ്രതിഷേധം