
ദില്ലി: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യക്കെതരെ ആരോപണവുമായി പാക്കിസ്ഥാൻ. ഇന്ത്യയുടെ തീരുമാനങ്ങൾ അപക്വമെന്ന് പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ധർ പറഞ്ഞു. ഭീകരാക്രമണത്തിൽ പാക്കിസ്ഥാന് പങ്കുണ്ടെങ്കിൽ തെളിവ് നൽകണമെന്നും ഇതുവരെ ഇന്ത്യ ഒരു തെളിവും നൽകിയിട്ടില്ലെന്നും ഇഷാഖ് ധർ ആരോപിച്ചു. ഭീകരാക്രമണവുമായി ബന്ധമില്ലെന്ന ഔദ്യോഗിക വിശദീകരണമാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഇന്നലെ വന്നത്.
എന്നാൽ ക്രൂരമായ ആക്രമണത്തെ തുടർന്ന് പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം ഉൾപ്പെടെ അവസാനിപ്പിക്കുന്ന കടുത്ത നടപടികളിലേക്കാണ് ഇന്ത്യ നീങ്ങിയത്. മന്ത്രി സഭയുടെ രണ്ടര മണിക്കൂർ നീണ്ട സുരക്ഷാകാര്യ യോഗത്തിന് ശേഷമാണ് കടുത്ത തീരുമാനങ്ങളിലേക്ക് ഇന്ത്യ നീങ്ങിയത്. പാകിസ്ഥാനുമായി ഒപ്പിട്ട സിന്ധു നദീജലകരാർ ഇന്നലെ ഇന്ത്യ മരവിപ്പിച്ചു. വാഗ അട്ടാരി അതിർത്തി പൂർണമായും അടച്ചു. ഇന്ത്യ പാക്ക് ഹൈക്കമ്മീഷനിലെ ഡിഫൻസ് അറ്റാഷമാരെ പിൻവലിച്ചു. പാക്കിസ്ഥാൻ പൗരന്മാർക്ക് നൽകുന്ന എസ്.വി.ഇ.എസ് വിസ ഇനി നൽകില്ല തുടങ്ങിയ തീരുമാനങ്ങളാണ് നിലവിൽ സ്വീകരിച്ചത്.
ഇന്ത്യയുടെ ഈ കടുത്ത നീക്കങ്ങൾ ചർച്ച ചെയ്യാൻ പാകിസ്ഥാൻ ദേശീയ സുരക്ഷാ കൗൺസിൽ ഇന്ന് യോഗം ചേരും. സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള തീരുമാനമടക്കം യോഗം വിലയിരുത്തും. ഇന്ത്യയുടെ നീക്കങ്ങൾക്കെതിരെ പാകിസ്ഥാനിലെ മുതിർന്ന മന്ത്രിമാർ രംഗത്തുവന്നിരുന്നു. തുടർന്ന് സുരക്ഷാ സേനയ്ക്ക് ഇന്ത്യ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
Read More:'തീവ്രവാദം ജയിക്കാൻ അനുവദിക്കരുത്, അപലപനം മാത്രം പോര, നീതി നടപ്പാക്കണം'; പി ആർ ശ്രീജേഷ്
ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഗുജറാത്തിൽ നിന്ന് മൂന്ന് പേർ, കർണാടകയിൽ നിന്ന് മൂന്ന് പേർ, മഹാരാഷ്ട്രയിൽ നിന്ന് ആറ് പേർ, ബംഗാളിൽ നിന്ന് രണ്ട് പേർ, ആന്ധ്രയിൽ നിന്ന് ഒരാൾ, കേരളത്തിൽ നിന്ന് ഒരാൾ, യുപി, ഒഡീഷ, ബീഹാർ, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, കശ്മീർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരുമാണ് മരിത്. നേപ്പാളിൽ നിന്നുള്ള ഒരാളും മരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം