
ദില്ലി:പഞ്ചാബിൽ അതിർത്തി കടന്ന ബിഎസ് എഫ് ജവാനെ തടഞ്ഞുവെച്ച് പാകിസ്ഥാന്‍റെ നാടകം. കർഷകരെ സഹായിക്കാൻ പോയ യുപിയിലെ ജവാനെയാണ് തടഞ്ഞുവെച്ചത്. ഫ്ലാഗ് മീറ്റിങ്ങ് നടത്തി ജവാനെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്ന് സർക്കാർ വ്യക്തമാക്കി. ഇതിനിടെ, വ്യോമാഭ്യാസ നടത്തിയാണ് ഇന്ത്യൻ വ്യോമസേന മുന്നറിയിപ്പ് നൽകിയത്. ആക്രമണ്‍ എന്ന പേരിൽ സെന്‍ട്രൽ സെക്ടറിലാണ് വ്യോമാഭ്യാസം നടത്തിയത്.
പഹൽഗാമിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് തയ്യാറെടുപ്പിന്‍റെ സൂചന നൽകിയുള്ള ഇന്ത്യൻ വ്യോമസേനയുടെ വ്യോമാഭ്യാസം. സെന്‍ട്രൽ കമാന്‍ഡിൽ റഫാൽ, സുഖോയ് യുദ്ധവിമാനങ്ങള്‍ അണിനിരത്തിയാണ് ഇന്ത്യൻ വ്യോമസേന വ്യോമാഭ്യാസം നടത്തിയത്. ഇതിനിടെ, ഇന്ത്യൻ നാവികസേന യുദ്ധ കപ്പലായ ഐഎൻഎസ് സൂറത്തിൽ നിന്ന് മിസൈൽ പരിശീലനവും വിജയകരമായി പൂർത്തിയാക്കി.
ബിഎസ്എഫ് ജവാനെ തടഞ്ഞുവെച്ച പാകിസ്ഥാന്‍റെ നടപടിയിലും കടുത്ത അതൃപ്തിയിലാണ് ഇന്ത്യ. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള രണ്ട് രാജ്യങ്ങളുടേതും അല്ലാത്ത സ്ഥലത്ത് കൃഷിക്ക് ഇരു രാജ്യങ്ങളുടെയും കർഷകർക്ക് അനുവാദം നൽകാറുണ്ട്. കർഷകരെ സഹായിക്കാൻ പോയ പി കെ സിംഗ് എന്ന ബിഎസ് എഫ് ജവാനെയാണ് പാക് റെയിഞ്ചർമാർ കസ്റ്റഡിയിൽ എടുത്തത്. കർഷകർ കൃഷിചെയ്യുകയായിരുന്ന സ്ഥലത്തു നിന്ന് കുറച്ചുകൂടി മുന്നോട്ട പോയി തണലത്ത് വിശ്രമിക്കുമ്പോഴാണ് ജവാനെ പാക് റെയ്ഞ്ചർമാർ തടഞ്ഞുവെച്ചത്.
പാകിസ്ഥാന്‍റെ ഭാഗത്തെ അതിർത്തിയിൽ മുള്ളുവേലി ഇല്ലാത്തതുകൊണ്ടാണ് ജവാൻ അബദ്ധത്തിൽ ഇത് കടന്നതെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. ഇന്നലെ കസ്റ്റഡയിലെടുത്ത ജവാന്‍റെ ചിത്രങ്ങൾ അടക്കം പുറത്തുവിട്ട പാകിസ്ഥാൻ ഇതാഘോഷിച്ചത് ഇന്ത്യയുടെ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. ജവാനെ മോചിപ്പിക്കാനായി ഫ്ലാഗ് മീറ്റിങ്ങ് ചേരാനുള്ള നിർദേശം ഇന്ത്യ മുന്നോട്ടു വെച്ചു. പാകിസ്ഥാൻ ഇതിന് തയാറായില്ലെങ്കിൽ ഇന്ത്യ കടുത്ത നിലപാടിലേക്ക് നീങ്ങും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam