
ന്യൂഡൽഹി: കൊടുംഭീകരനും ജെയ്ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസറിനെ പിടികൂടാൻ സഹായിക്കുന്നവർക്കുള്ള പ്രതിഫലത്തുക ഉയർത്തിയ പാകിസ്ഥാനെ പരിഹസിച്ച് ഇന്ത്യ. പാകിസ്ഥാന്റേത് വെറും ഗിമ്മിക്കാണെന്നും പൊള്ളയായ പ്രഖ്യാപനമാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച പറഞ്ഞു. ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവനായ മസൂദ് അസറിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇയാളെ പിടികൂടണമെന്നും വിദേശകാര്യ മന്ത്രാലയം പാകിസ്ഥാനോട് ആവശ്യപ്പെട്ടു.
മസൂദ് അസറിന്റെ തലയ്ക്കിട്ട വില വർധിപ്പിച്ച പ്രഖ്യാപനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പാകിസ്ഥാന്റെ ശ്രമമാണെന്നാണ് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൽ പറഞ്ഞത്. ജനങ്ങളുടെ കണ്ണിൽപൊടിയിടാനുള്ള പാകിസ്ഥാന്റെ ഇത്തരം ശ്രമങ്ങളും ഗിമ്മിക്കുകളും പുതിയ സംഭവമല്ല. ഇതുപോലെയുള്ള പല ഗിമ്മിക്കുകളും നമ്മൾ നേരത്തേ കണ്ടതാണ്. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു രാജ്യം ഇത്തരം പൊള്ളയായ പ്രഖ്യാപനങ്ങൾ നടത്തുമ്പോൾ അത് എത്രത്തോളം അർഥശൂന്യമാണെന്ന് നമുക്കറിയാം. യാതൊരു ഫലവുമില്ലാത്ത ഇത്തരം പ്രഖ്യാപനങ്ങൾ നടത്തുന്നതിന് പകരം ശക്തമായ നടപടികളാണ് പാകിസ്ഥാൻ സ്വീകരിക്കേണ്ടതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
പാകിസ്ഥാൻ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി(എഫ്ഐഎ)യാണ് മസൂദ് അസറിനെ പിടികൂടാൻ സഹായിക്കുന്ന വിവരങ്ങൾ കൈമാറുന്നവർക്കുള്ള പ്രതിഫലം വർധിപ്പിച്ചത്. നേരത്തേ 50 ലക്ഷം പാകിസ്ഥാനി റുപ്പിയായിരുന്നു പ്രതിഫലം. കഴിഞ്ഞദിവസം ഇത് 20 ലക്ഷം കൂടി വർധിപ്പിച്ച് 70 ലക്ഷം പാകിസ്ഥാനി റുപ്പിയാക്കി. അടുത്തിടെ രാജ്യത്തെ പിടികിട്ടാപ്പുള്ളികളുടെ പട്ടിക പുതുക്കിയപ്പോഴാണ് പ്രതിഫലത്തുകയും ഉയർത്തിയത്.
2019-ലെ പുൽവാമ ഭീകരാക്രമണം ഉൾപ്പെടെ ഇന്ത്യയിലെ ഒട്ടേറെ ഭീകരാക്രമണങ്ങളിൽ പങ്കുള്ള കൊടുംഭീകരനാണ് മസൂദ് അസർ. ഇയാൾ പാകിസ്ഥാനിൽ തന്നെ കഴിയുന്നതായാണ് ഇന്ത്യൻ ഏജൻസികളുടെ കണ്ടെത്തൽ. ഏറ്റവും ഒടുവിലായി മസൂദ് അസർ പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുള്ളതായും ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam