കശ്മീർ പാകിസ്ഥാന്റെ 'കഴുത്തിലെ സിര'യാണെന്ന് പാക് കരസേനാ മേധാവിയുടെ പ്രകോപന പ്രസം​ഗം, പിന്നാലെ ഭീകരാക്രമണം

Published : Apr 23, 2025, 09:48 AM ISTUpdated : Apr 23, 2025, 11:00 AM IST
കശ്മീർ പാകിസ്ഥാന്റെ 'കഴുത്തിലെ സിര'യാണെന്ന് പാക് കരസേനാ മേധാവിയുടെ പ്രകോപന പ്രസം​ഗം, പിന്നാലെ ഭീകരാക്രമണം

Synopsis

മുസ്ലീങ്ങളോടും ഹിന്ദുക്കളോടും വ്യത്യസ്തമായി പെരുമാറുന്നതുൾപ്പെടെയായിരുന്നു മുനീറിന്റെ പ്രസം​ഗം. മുനീറിന്റെ പ്രകോപനപരമായ പ്രസംഗം ഭീകര സംഘടനയായ റെസിസ്റ്റൻസ് ഫ്രണ്ടിനെ (ടി.ആർ.എഫ്) ആക്രമണം ആസൂത്രണം ചെയ്യാൻ ധൈര്യപ്പെടുത്തിയിരിക്കാമെന്ന് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ദില്ലി: കശ്മീർ പാകിസ്ഥാന്റെ കഴുത്തിലെ സിരയാണെന്ന പാക് കരസേനാ മേധാവി ജനറൽ അസിം മുനീർ അടുത്തിടെ നടത്തിയ പ്രസ്താവന പഹൽ​ഗാം ആക്രമണത്തിന് കാരണമായെന്ന് അന്വേഷണ, ഇന്റലിജന്റ്സ് ഏജൻസികളുടെ വിലയിരുത്തൽ. ഈയടുത്താണ് പാക് സൈനിക മേധാവി കശ്മീരിനെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയത്. പിന്നാലെ ഇന്ത്യ രം​ഗത്തെത്തിയിരുന്നു. 

പാക് സൈനിക മേധാവിയുടെ പരാമർശം ആക്രമികൾക്ക് ഊർജമായെന്ന വിലയിരുത്തലിലാണ് ഇന്ത്യൻ അന്വേഷണ ഏജൻസികളെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ സന്ദർശനവേള ഭീകരർ ആക്രമണത്തിന് തെരഞ്ഞെടുത്തെന്നും പറയുന്നു. 

മുസ്ലീങ്ങളോടും ഹിന്ദുക്കളോടും വ്യത്യസ്തമായി പെരുമാറുന്നതുൾപ്പെടെയായിരുന്നു മുനീറിന്റെ പ്രസം​ഗം. മുനീറിന്റെ പ്രകോപനപരമായ പ്രസംഗം ഭീകര സംഘടനയായ റെസിസ്റ്റൻസ് ഫ്രണ്ടിനെ (ടി.ആർ.എഫ്) ആക്രമണം ആസൂത്രണം ചെയ്യാൻ ധൈര്യപ്പെടുത്തിയിരിക്കാമെന്ന് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്റലിജൻസ് വിലയിരുത്തൽ പ്രകാരം, എൽ.ഇ.ടിയുടെ ഉന്നത കമാൻഡർ സൈഫുള്ള കസൂരി(ഖാലിദ്)യാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് സംശയിക്കുന്നു. 

റാവൽക്കോട്ട് ആസ്ഥാനമായുള്ള അബു മൂസ ഉൾപ്പെടെ രണ്ട് ലഷ്‌കർ കമാൻഡർമാരുടെ പങ്കും അന്വേഷിക്കുന്നു. ഏപ്രിൽ 18 ന് മൂസ റാവൽകോട്ടിൽ പരിപാടി സംഘടിപ്പിച്ചിരുന്നു. പരിപാടിയിൽ കശ്മീരിൽ ജിഹാദ് തുടരുമെന്നും തോക്കുകൾ പൊട്ടുമെന്നും ശിരഛേദം തുടരുമെന്നും അബു മൂസ പറഞ്ഞുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. പഹൽഗാമിലെ ഇരകളിൽ പലരോടും പേര് ചോദിച്ചാണ് ആക്രമണം നടത്തിയതെന്നും ദൃക്സാക്ഷികൾ പറയുന്നു. 

2000ലും 2001ലും അമർനാഥ് തീർത്ഥാടകരെ ലക്ഷ്യം വച്ചശേഷം ജമ്മു കശ്മീരിൽ സാധാരണക്കാർക്ക് നേരെ ഭീകരർ ഇത്ര വലിയ ആക്രമണം നടത്തുന്നത് ആദ്യമാണ്. സൈനിക വേഷത്തിൽ തോക്കുകളുമായി ഭീകരർ എത്തിയപ്പോൾ പലരും കരുതിയത് മോക് ഡ്രില്ലാണെന്നായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം