
ജയ്പൂർ: രാജസ്ഥാന്റെ മണലാരണ്യങ്ങളിലൂടെയും കോട്ടകളിലൂടെയും രാജകീയ യാത്ര വാഗ്ദാനം ചെയ്യുന്ന ലോകപ്രശസ്ത ആഡംബര തീവണ്ടി 'പാലസ് ഓൺ വീൽസ്' ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ഇറാനും ഇസ്രയേലും അമേരിക്കയും തമ്മിലുള്ള യുദ്ധവും മിഡിൽ ഈസ്റ്റിലെ അസ്ഥിരതയും കാരണം വിദേശ സഞ്ചാരികൾ ഇന്ത്യയിലേക്കുള്ള യാത്രകൾ ഒഴിവാക്കുന്നതാണ് തിരിച്ചടിയായത്.
സെപ്റ്റംബർ മുതൽ ഏപ്രിൽ വരെയുള്ള സീസണിൽ ആകെ നിശ്ചയിച്ചിരുന്ന 32 യാത്രകളിൽ 10 എണ്ണവും ബുക്കിംഗ് ഇല്ലാത്തതിനാൽ റദ്ദാക്കി. 84 പേർക്ക് യാത്ര ചെയ്യാവുന്ന ട്രെയിനിൽ പലപ്പോഴും 10 ബുക്കിംഗുകൾ പോലും ലഭിക്കാത്ത അവസ്ഥയാണുണ്ടായത്. സീസണിലെ ജൈസാൽമീറിലേക്കുള്ള അവസാന യാത്രയിൽ വെറും 30 യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. സാധാരണയായി 70 മുതൽ 80 ശതമാനം വരെ ബുക്കിംഗ് ലഭിച്ചിരുന്ന സ്ഥാനത്താണിത്. കഴിഞ്ഞ സീസണിൽ ഇസ്രായേൽ-ഹമാസ്, റഷ്യ-ഉക്രെയ്ൻ യുദ്ധങ്ങൾ കാരണം 10 യാത്രകൾ റദ്ദാക്കിയിരുന്നു. ഇതാദ്യമായാണ് തുടർച്ചയായി രണ്ട് വർഷം ഇത്രയധികം യാത്രകൾ മുടങ്ങുന്നത്.
ഇറാൻ-യുഎസ് യുദ്ധം ആഗോളതലത്തിൽ വിനോദസഞ്ചാര മേഖലയെ മരവിപ്പിച്ചു. വിദേശികൾ ദീർഘദൂര യാത്രകൾക്ക് മുതിരാത്തത് പാലസ് ഓൺ വീൽസിനെ നേരിട്ട് ബാധിച്ചു. ആറ് ലക്ഷം മുതൽ 21 ലക്ഷം രൂപ വരെയാണ് ഈ ട്രെയിനിലെ ടിക്കറ്റ് നിരക്ക്. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ ഇത്രയും വലിയ തുക മുടക്കാൻ സഞ്ചാരികൾ തയ്യാറാകുന്നില്ല. 2023-ൽ ട്രെയിൻ സ്വകാര്യവൽക്കരിക്കുകയും ഫൈവ് സ്റ്റാർ സൗകര്യങ്ങളോടെ പരിഷ്കരിക്കുകയും ചെയ്തെങ്കിലും വിദേശികളെ ആകർഷിക്കാൻ അതൊന്നും പര്യാപ്തമായില്ല. പാലസ് ഓൺ വീൽസിലെ സഞ്ചാരികളുടെ കുറവ് രാജസ്ഥാനിലെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെയും ബാധിച്ചു. ട്രെയിൻ എത്തുമ്പോൾ പ്രകടനം നടത്തിയിരുന്ന നാടൻ കലാകാരന്മാർ, ഗൈഡുകൾ, ഹോട്ടലുകൾ, ചെറുകിട വ്യാപാരികൾ എന്നിവരുടെ വരുമാനം ഗണ്യമായി കുറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam