
ദില്ലി: പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് രാഷ്ട്രപതിയുടെ നയ പ്രഖ്യാപന പ്രസംഗം. കേന്ദ്ര സർക്കാരിന്‍റെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുള്ള പ്രസംഗത്തിൽ അഴിമതിരഹിത ഭരണം യാഥാർത്ഥ്യമാക്കിയ കേന്ദ്രസർക്കാരിനെ ദ്രൗപതി മുർമു അഭിനന്ദിച്ചു. കഴിഞ്ഞദിവസം ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാറിനെ കുറിച്ചും രാഷ്ട്രപതി പരാമർശിച്ചു. നയപ്രഖ്യാപന പ്രസംഗത്തിനിടെ പുതിയ തൊഴിലുറപ്പ് പദ്ധതിയെ പരാമര്‍ശിച്ചപ്പോള്‍ പ്രതിപക്ഷം സഭയിൽ ബഹളം വച്ചു. പഴയ പദ്ധതി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി പ്രസംഗം തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധിച്ചു. ശ്രീനാരായണ ഗുരുവിന്‍റെ വിദ്യകൊണ്ട് പ്രബുദ്ധരാക്കുക സംഘടനകൊണ്ട് ശക്തരാവുക എന്ന വാക്കുകൾ പ്രസംഗത്തിൽ രാഷ്ട്രപതി ഉദ്ധരിച്ചു. ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യ നടത്തുന്ന സേവനങ്ങൾ പരാമർശിച്ചാണ് രാഷ്ട്രപതി പ്രസംഗം അവസാനിപ്പിച്ചത്.
ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രവരി ഒന്നിന് രാവിലെ പത്ത് മണിക്ക് മാധ്യമങ്ങളെ കാണും. ഇന്ത്യ സഖ്യത്തിന്‍റെയും എന്‍ഡിഎയുടേയും യോഗം സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്‍റില്‍ ചേരും.ധനമന്ത്രി നിര്‍മ്മല സീതാരാമന്‍റെ തുടര്‍ച്ചയായ ഒന്‍പതാമത്തെ ബജറ്റാണ് ഞായറാഴ്ച അവതരിപ്പിക്കുന്നത്. മൂന്നാം മോദി സര്‍ക്കാരിന്‍റെ മൂന്നാമത് സമ്പൂര്‍ണ്ണ ബജറ്റാണിത്. ഏപ്രില്‍ രണ്ട് വരെ രണ്ട് ഘട്ടങ്ങളിലായിട്ടാകും സഭ സമ്മേളിക്കുക. ഫെബ്രുവരി 13വരെ ആദ്യ ഘട്ടവും മാര്‍ച്ച് ഒമ്പത് മുതൽ ഏപ്രില്‍ രണ്ട് വരെ രണ്ടാം ഘട്ടവുമായിട്ടായിരിക്കും സമ്മേളനം. കേരളത്തിലടക്കം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ മുന്‍കാലങ്ങളിലേത് പോലെ ബജറ്റിൽ ആദായ നികുതിയിലെന്തെങ്കിലും ഇളവുണ്ടാകുമോയെന്നതിലാണ് വലിയ ആകാംക്ഷ. എയിംസ്, അതിവേഗ റെയില്‍ പാത, വയനാടിന് സഹായം, കടമെടുപ്പ് പരിധി വെട്ടി കുറച്ചതിനെ മറികടക്കാന്‍ പാക്കേജ് അങ്ങനെയുള്ള ഒരു കൂട്ടം ആവശ്യങ്ങളിലാണ് കേരളത്തിന്‍റെ പ്രതീക്ഷ. പതിവ് പോലെ ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കുമ്പോള്‍, ഞായറാഴ്ച ദിനമായ അന്ന് ക്രൈസ്തവരുടെ വികാരം കേന്ദ്ര സര്‍ക്കാര്‍ മാനിച്ചില്ലെന്നാണ് കോണ്‍ഗ്രസിന്‍റെ ആക്ഷേപം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam