
ദില്ലി: പാര്‍ലമെന്റിലുണ്ടായ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച 50 എംപിമാരെ കൂടി ലോക്സഭയിൽ നിന്ന് സസ്പെന്റ് ചെയ്തു. ശശി തരൂര്‍, കെ സുധാകരൻ, അടൂർ പ്രകാശ്, മനീഷ് തിവാരി, സുപ്രിയ സുലെ, ഡാനിഷ് തിവാരി എന്നിവരടക്കമുള്ള എംപിമാരെയാണ് സസ്പെന്റ് ചെയ്തത്. ഇതോടെ ഈ പ്രതിഷേധവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ പ്രതിപക്ഷ എംപിമാരുടെ എണ്ണം 141 ആയി. ഇത്രയും പേരെ ഒരു സമ്മേളന കാലത്ത് സസ്പെന്റ് ചെയ്തത്. എന്നാൽ നടപടിയിൽ നിന്ന് സോണിയ ഗാന്ധിയെ സ്പീക്കര്‍ ഒഴിവാക്കി.
ലോക്സഭയില്‍ ഇന്ന് രാവിലെ മുതൽ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷ എംപിമാരുടെ ഭാഗത്ത് നിന്നുണ്ടായത്. പോസ്റ്റർ ഉയർത്തി നടുത്തളത്തില്‍ ഇറങ്ങി പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു. രാജ്യസഭയിലും കനത്ത പ്രതിഷേധം ഇന്നുണ്ടായി. ഇതിന് പിന്നാലെയാണ് ലോക്സഭയിൽ സ്പീക്കര്‍ ഓം ബിര്‍ള സസ്പെന്റ് ചെയ്തത്.
ഇന്നലെ വരെ ലോക്‌സഭയിലും രാജ്യസഭയിലുമായി സസ്പെന്‍റ് ചെയ്യപ്പെട്ട 92 എംപിമാരും പാര്‍ലമെന്‍റിന് പുറത്ത് പ്രതിഷേധിക്കുകയാണ്. സുരക്ഷ വീഴ്ച വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര അമിത് ഷാ സഭയില്‍ സംസാരിക്കും വരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ തീരുമാനം. അതേസമയം സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ഇരു സഭകളിലെയും സഭ അധ്യക്ഷന്മാർ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയതാണെമാണ് ബിജെപി വാദം. മാറ്റം വരുത്തിയ ശേഷമുള്ള ക്രിമിനല്‍,നിയമ ബില്ലുകള്‍ ഉടൻ അവതരിപ്പിക്കുമെന്ന് സർക്കാര്‍ അറിയിച്ചിരുന്നെങ്കിലും ഇതുവരെയും അവതരിപ്പിക്കപ്പെട്ടിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam