
ഹെെദരാബാദ്: തീയറ്ററില്‍ ദേശീയ ഗാനം വയ്ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്ന് ജനസേന നേതാവ് പവന്‍ കല്യാണ്‍. നേരത്തെയും ഈ വിഷയത്തിലെ തന്‍റെ നിലപാട് പവന്‍ കല്യാണ്‍ വ്യക്തമാക്കിയിരുന്നു. 2016ല്‍ തീയറ്ററില്‍ സിനിമ തുടങ്ങുന്നതിന് മുമ്പ് ദേശീയ ഗാനം സുപ്രീംകോടതി നിര്‍ബന്ധമാക്കിയപ്പോള്‍ അത് ചോദ്യം ചെയ്തും പവന്‍ കല്യാണ്‍ രംഗത്ത് വന്നിരുന്നു.
തീയറ്ററില്‍ ദേശീയ ഗാനം വയ്ക്കുന്നതിനോട് തനിക്ക് യോജിപ്പില്ല. കുടുംബസമേതവും സുഹൃത്തുക്കളുമായും സിനിമ കാണാന്‍ വരുന്നത് വിനോദത്തിന് വേണ്ടിയാണ്. ആ സമയം ഒരാളുടെ ദേശീയ തെളിയിക്കുന്നതിനാകരുതെന്നും പവന്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ ചര്‍ച്ചകളും സമ്മേളനങ്ങളും തുടങ്ങുന്നതിന് മുമ്പ് എന്ത് കൊണ്ട് ദേശീയ ഗാനം ആലപിക്കുന്നില്ല.
രാജ്യത്തെ ഉന്നത അധികാര കേന്ദ്രങ്ങളിലെല്ലാം ദേശീയ ഗാനം നിര്‍ബന്ധമാക്കണം. അങ്ങനെ ഒരു ഉദാഹരണം കാണിച്ച് മുന്നോട്ട് നയിക്കാന്‍ ഇവര്‍ക്ക് എന്ത് കൊണ്ട് സാധിക്കുന്നില്ലെന്നും സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്കെത്തിയ പവന്‍ കല്യാണ്‍ ചോദിച്ചു. 2016ല്‍ പവന്‍ കല്യാണ്‍ ഇതേ അഭിപ്രായം പറഞ്ഞതിന് ദേശീയ ഗാനത്തെ അപമാനിച്ചെന്ന് കാണിച്ച് പരാതികള്‍ വന്നിരുന്നു.
2019ലെ തെരഞ്ഞെടുപ്പിന് മുമ്പ് യുദ്ധമുണ്ടായേക്കുമെന്ന് ബിജെപി തന്നോട് രണ്ട് വര്‍ഷം മുമ്പ് പറഞ്ഞിരുന്നതായി നേരത്തെ പവന്‍ ആരോപിച്ചിരുന്നു. സിനിമാ തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമില്ലെന്ന് സുപ്രിംകോടതി പിന്നീട് വിധിച്ചിരുന്നു.
ഇത് സംബന്ധിച്ച 2016 നവംബറിലെ സുപ്രിംകോടതി ഉത്തരവ് കോടതി ഭേദഗതി ചെയ്യുകയായിരുന്നു. ദേശീയഗാനം വേണോ വേണ്ടയോ എന്ന് തിയേറ്റര്‍ ഉടമകള്‍ക്ക് തീരുമാനിക്കാനുള്ള അനുവാദമാണ് നല്‍കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam