
ദില്ലി: ഇക്കാലത്ത് ആളുകൾക്ക് ക്ഷമയും സഹിഷ്ണുതയും കുറവാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. ആളുകൾക്കിന്ന് തീരെ സഹിഷ്ണുത ഇല്ല. തങ്ങളുടേതിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായവും കാഴ്ചപ്പാടും അംഗീകരിക്കാനുള്ള ആളുകളുടെ മനസ്സില്ലായ്മയാണ് ഈ പ്രശ്നത്തിലേക്ക് നയിക്കുന്നത്. അവർക്കിഷ്ടമില്ലാത്ത കാഴ്ച്ചപ്പാടുകളാണ് നിങ്ങൾക്കുള്ളതെങ്കിൽ നിങ്ങളും ഏതു സമയത്തും ട്രോൾ ചെയ്യപ്പെടാം. ജഡ്ജിമാർക്കുപോലും അത്തരം കാര്യങ്ങളിൽ നിന്നും രക്ഷയില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അമേരിക്കൻ ബാർ അസോസിയേഷന്റെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹ്യമാധ്യമങ്ങളിൽ, പ്രത്യേകിച്ച് ട്വിറ്ററിൽ വിമർശനങ്ങൾ വ്യാപകമാണ്. ഇതിനെതിരെ കർശനമായ പരിശോധനകളും ദുരുപയോഗം തടയാനുള്ള സംവിധാനങ്ങളും ഉണ്ടെങ്കിലും ആർക്കും ഒരാൾക്കെതിരെ തിരിയാനുള്ള ലക്ഷ്യമായി ഇതിന് മാറാൻ കഴിയുന്നു. ട്രോളുകളെക്കുറിച്ച് സുപ്രീം കോടതി പലതവണ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. ഇത് ശാരീരിക ആക്രമണങ്ങൾക്ക് പോലും ഇടയാക്കുമെന്നും ചീഫ് ജസ്റ്റിസ് പറയുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വതന്ത്രമാക്കണം, കമ്മീഷണര്‍ നിയമനത്തിന് സമിതി രൂപീകരിക്കണം: സുപ്രീംകോടതി
കോടതി നടപടികളെക്കുറിച്ച് തെറ്റായ വാർത്തകൾ പരത്തിയ സാഹചര്യത്തിൽ സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടലുകൾക്ക് നിയന്ത്രണം വേണമെന്ന് 2017ൽ തന്നെ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതിയിലും ഹൈക്കോടതിയിലും വനിതാ ജഡ്ജിമാരെ നിയമിക്കുന്നതിനെ പൂർണ്ണമായും പിന്തുണക്കുന്നുവെന്നും എന്നാലത് വളരെ സങ്കീർണ്ണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"എന്തുകൊണ്ടാണ് സുപ്രീംകോടതിയിൽ നിലവിലുള്ളതിനേക്കാൾ കൂടുതൽ വനിതാ ജഡ്ജിമാർ ഉണ്ടാകാത്തത്, സ്ത്രീകളിൽ നിന്ന് എന്തുകൊണ്ട് കൂടുതൽ ഹൈക്കോടതി ജഡ്ജിമാർ ഉണ്ടാകുന്നില്ല എന്ന് എന്നോട് പലരും പലപ്പോഴും ചോദിക്കാറുണ്ട്. അതിനുള്ള ഉത്തരം ലളിതമല്ല,കുറച്ച് സങ്കീർണ്ണമാണ്. അതിൽ സത്യത്തിന്റെ കാതലുണ്ടെന്നും ഞാൻ പ്രതീക്ഷിക്കുന്നു.” ചീഫ് ജസ്റ്റിസ് പറഞ്ഞു.
2000-നും 2023-നും ഇടയിൽ സ്ത്രീകൾക്ക് അഭിഭാഷകജോലിയിൽ പ്രവേശിക്കാനും അഭിവൃദ്ധിപ്പെടാനും ഒരു അവസ്ഥ ഇല്ലാതിരുന്നതിനാൽ 2023-ൽ സുപ്രീം കോടതി ജഡ്ജിമാരെ സ്ത്രീകളിൽ നിന്ന് സൃഷ്ടിക്കാൻ ഒരു മാന്ത്രിക വടിയും ഇല്ല. അതിനാൽ, നമ്മുടെ തൊഴിൽ കൂടുതൽ ഉൾക്കൊള്ളുന്ന തരത്തിലുള്ളതും വൈവിധ്യപൂർണ്ണവുമായ ഒരു ഭാവി സൃഷ്ടിക്കണമെങ്കിൽ അതിനു തക്കതായ ഒരു തൊഴിൽ ചട്ടക്കൂട് അഥവാ അടിത്തറ സൃഷ്ടിക്കേണ്ടതുണ്ട്. ഇന്ത്യയിലെ ജില്ലാ ജുഡീഷ്യറിയിലെ സമീപകാല സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത് പല സംസ്ഥാനങ്ങളിലും 50 ശതമാനത്തിലധികം അഭിഭാഷകർ സ്ത്രീകളാണെന്നാണ്. ഇന്ത്യയിലെ വിദ്യാഭ്യാസ പുരോഗതിയാണ് അതിന് കാരണം. ഇന്ത്യയിൽ വിദ്യാഭ്യാസം വിപുലമായപ്പോൾ, സ്ത്രീകളുടെ വിദ്യാഭ്യാസനിരക്കും വർദ്ധിച്ചു. ഒരു ശരാശരി ഇന്ത്യൻ കുടുംബത്തിന്റെ അഭിവൃദ്ധിയുടെ താക്കോൽ അവരുടെ പെൺമക്കളെ പഠിപ്പിക്കുക എന്നതിലാണ്. ഈ ഒരു ധാരണ ഇന്ത്യയിലെ മധ്യവർഗത്തിന്റെ ഇടയിൽ വേരോടിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam