നിസാമുദ്ദീനിൽ പോയ 21 തമിഴ്നാട്ടുകാർക്ക് കൊവിഡ്; ചിലർ സിഎഎ വിരുദ്ധ റാലിയിലും പങ്കെടുത്തു

By Web TeamFirst Published Mar 31, 2020, 12:42 PM IST
Highlights

നിസാമുദ്ദീനിലെ  പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്ത തമിഴ്നാട് സ്വദേശികളിൽ പലരും ചെന്നൈയിലെ സിഎഎ വിരുദ്ധ റാലിയിൽ പങ്കെടുത്തതായി ആരോഗ്യ വകുപ്പ് കണ്ടെത്തി

ചെന്നൈ: നിസാമുദ്ദീനിലെ മതസമ്മേളനത്തിന് പോയ കൂടുതൽ പേർക്ക് തമിഴ്നാട്ടിലും തെലങ്കാനയിലും ആന്ധ്രാപ്രദേശിലും കൊവിഡ് സ്ഥിരീകരിച്ചു. നിസാമുദ്ദീനിലെ സമ്മേളനത്തിന് പോയ 21 പേർക്കാണ് ഇതുവരെ തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചത്. നിസാമുദ്ദീനിൽ പോയി വന്നവരുമായുള്ള സമ്പർക്കം മൂലം 13 പേർക്കും രോഗം കിട്ടി. അങ്ങനെ ഇതുവരെ ആകെ 34 തമിഴ്നാട്ടുകാർക്കാണ് നിസാമുദ്ദീൻ ബന്ധത്തിലൂടെ കൊവിഡ് രോഗം പകർന്നു കിട്ടിയിരിക്കുന്നത്.   

തെലങ്കാനയിലെ 12 ജില്ലകളിൽ നിന്നുലള്ളവർ നിസാമുദ്ദീനിലേക്ക് പോയിട്ടുണ്ട് എന്നാണ് സർക്കാരിൻ്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. നിസാമുദീനിലെ മതസമ്മേളനത്തിന് പോയ ആറ് പേർ ഇതുവരെ തെലങ്കാനയിൽ കൊവിഡ് രോഗം ബാധിച്ചു മരണപ്പെട്ടു എന്നാണ് സർക്കാർ ഇന്നലെ അറിയിച്ചത്. ആന്ധ്രാപ്രദേശിൽ ഇന്നു പതിനേഴ് പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ എട്ട് പേരും നിസാമുദ്ദീനിലെ ചടങ്ങിൽ പങ്കെടുത്തവരാണ്. അഞ്ച് പേർ നിസാമുദ്ദീനിൽ പോയവരുമായി ഇടപഴകിയവരും. 

അതിനിടെ നിസാമുദ്ദീനിലെ  പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്ത തമിഴ്നാട് സ്വദേശികളിൽ പലരും ചെന്നൈയിലെ സിഎഎ വിരുദ്ധ റാലിയിൽ പങ്കെടുത്തതായി ആരോഗ്യ വകുപ്പ് കണ്ടെത്തി. മാർച്ച് 18-ന് മദ്രാസ് ഹൈക്കോടതിയിലേക്ക് നടന്ന പ്രതിഷേധ റാലിയിലാണ് ദില്ലിയിലെ മതസമ്മേളനത്തിന് പോയി നിരീക്ഷണത്തിലായവരും പങ്കെടുത്തതായി കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ ഹൈക്കോടതി മാർച്ചിൽ പങ്കെടുത്ത ആർക്കെങ്കിലും കൊവിഡ് രോഗലക്ഷണമുണ്ടായാൽ അവർ ഉടനെ ആരോഗ്യവകുപ്പിനെ ബന്ധപ്പെടണമെന്ന് തമിഴ്നാട് ആരോഗ്യസെക്രട്ടറി അറിയിച്ചു. 

അതേസമയം നിസാമുദ്ദീനിലെ മർക്കസിൽ ഉണ്ടായിരുന്ന ദില്ലിയിലെ 24 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.  ഇന്നലെ രാത്രിയിൽ ആശുപത്രികളിൽ പരിശോധന തേടിയവരുടെ ഫലമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. രാത്രി വൈകിയും ഇന്നു രാവിലെയും രോഗലക്ഷണങ്ങളുമായി പരിശോധനയ്ക്ക് ഹാജരായവരുടെ ഫലം ഇനിയും ലഭിച്ചിട്ടില്ല. നിസാമുദ്ദീനിൽ കൂടുതൽ പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. 

click me!