
ദില്ലി: പൈലറ്റുമാരും ക്രൂ അംഗങ്ങളും മൗത്ത് വാഷും ടൂത്ത് ജെല്ലും ഉപയോഗിക്കരുതെന്ന് ഡിജിസിഎ നിർദേശം. ഏവിയേഷൻ ജീവനക്കാർക്കായി പുറപ്പെടുവിച്ച പുതുക്കിയ മാനദണ്ഡ പ്രകാരമാണ് പൈലറ്റുമാർക്കും ക്രൂ അംഗങ്ങൾക്കും മൗത്ത് വാഷ്, ടൂത്ത് ജെൽ ഉൾപ്പെടെ ആൽക്കഹോൾ അടങ്ങിയ പദാർഥങ്ങൾ എന്നിവ നിരോധിച്ചത്. പുറമെ, വിമാന ജീവനക്കാർ മദ്യപിച്ചോ എന്നറിയാനുള്ള വൈദ്യപരിശോധന നടപടിക്രമങ്ങളിലും മാറ്റങ്ങൾ വരുത്തി. വ്യവസ്ഥകൾ കാര്യക്ഷമമാക്കുന്നതിനൊപ്പം സുരക്ഷ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മാനദണ്ഡങ്ങൾ. ജോലിക്കിടയിലെ മദ്യപാനം തടയുന്നതിനായി വിമാന ജീവനക്കാരെ മെഡിക്കൽ പരിശോധന നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച സിവിൽ ഏവിയേഷൻ സിഎആർ പരിഷ്കരിച്ചതായി ഡിജിസിഎ അറിയിച്ചു.
ഇതിന്റെ ഭാഗമായാണ് മരുന്ന് / ഫോർമുലേഷൻ കഴിക്കുകയോ മൗത്ത് വാഷ് / ടൂത്ത് ജെൽ അല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ ഏതെങ്കിലും ഉൽപ്പന്നം ഉപയോഗിക്കുകയോ ചെയ്യരുതെന്ന് വ്യക്തമാക്കിയത്. ഇത്തരം വസ്തുക്കളുടെ ഉപയോഗം ബ്രീത്ത് അനലൈസറിൽ പോസിറ്റീവ് ആയേക്കാം. അത്തരം മരുന്നുകൾ കഴിക്കുന്ന ഏതൊരു ക്രൂ അംഗവും ഫ്ലൈയിംഗ് അസൈൻമെന്റ് ഏറ്റെടുക്കുന്നതിന് മുമ്പ് കമ്പനി ഡോക്ടറെ സമീപിക്കേണ്ടതാണെന്നും ഡിജിസിഎ വ്യക്തമാക്കി. അതേസമയം, പെർഫ്യൂം നിരോധിത പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
ഫ്യുവൽ സെൽ സാങ്കേതികവിദ്യയുള്ള ബ്രീത്ത് അനലൈസർ ഉപകരണങ്ങൾ നിർബന്ധമായും ഉപയോഗിക്കണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നിർദേശം നൽകി. ബ്രീത്ത് അനലൈസർ ഉപയോഗിച്ച് ജീവനക്കാരെ പരിശോധിക്കുന്നതിന് ക്യാമറ റെക്കോർഡിംഗും നിർബന്ധമാക്കി.
വിമാനത്താവളങ്ങളുടെ സുരക്ഷ; ചുറ്റളവിലെ ജനങ്ങള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ പുതുക്കി, ലംഘിച്ചാല്‍ പിഴ
വിമാനത്താവളത്തിലെത്തിയ ശേഷം ഏതെങ്കിലും ക്രൂ അംഗത്തിനോ പൈലറ്റിനോ അസുഖം കാരണം ഡ്യൂട്ടി നിർവഹിക്കാൻ കഴിയുന്നില്ലെന്ന് തോന്നിയാൽ കമ്പനിയെ അറിയിക്കുകയും അത്തരം സാഹചര്യത്തിൽ ബ്രീത്ത് അനലൈസർ ടെസ്റ്റ് നടത്തരുതെന്നും നിർദേശത്തിൽ പറയുന്നു. എന്നാൽ പകരം ജോലിക്ക് കയറുന്നവരെ ഫ്ലൈയിംഗ് ഡ്യൂട്ടിക്കായി നിയോഗിക്കില്ലെന്നും പറയുന്നു. ബ്രീത്ത് അനലൈസർ പരിശോധനയിൽ ഒരു ക്രൂ പോസിറ്റീവ് ആണെങ്കിൽ പിന്നീട് ആവർത്തിക്കുന്നുണ്ടോ എന്ന് നിരീക്ഷിച്ച ശേഷം കർശനമായ ശിക്ഷാ നടപടികൾ കൈക്കൊള്ളും.