
തിരുവനന്തപുരം: അലനും താഹയ്ക്കും എതിരായ യുഎപിഎ കേസ് എൻഐഎ ഏറ്റെടുത്തതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അയച്ച കത്ത് ഏഷ്യാനെറ്റ് ന്യൂസിന്. യുഎപിഎ ചുമത്തിയാൽ മാത്രം കേന്ദ്ര സർക്കാരിന് അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ സംസ്ഥാനം അറിയാതെ എൻഐഎ കേസ് ഏറ്റെടുക്കരുതെന്ന ഉത്തരവും കത്തിലുണ്ട്. പ്രഗ്യാ സിംഗ് ഠാക്കൂര്‍ കേസും കത്തില്‍ മുഖ്യമന്ത്രി പരാമര്‍ശിച്ചിട്ടുണ്ട്. സംസ്ഥാന പൊലീസിന് തന്നെ കേസ് തിരികെ നൽകണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്ത് അയച്ചത്. പ്രതിപക്ഷത്തിന്‍റെ കൂടി അഭിപ്രായം മാനിച്ചാണ് കത്ത് നൽകിയതെന്ന് പിണറായി നിയമസഭയിൽ പറഞ്ഞു.
ഇന്നലെ അലനും താഹയ്ക്കും എതിരായ യുഎപിഎ കേസിൽ സംസ്ഥാനം ഇടപെടണമെന്നാവശ്യപ്പെട്ടുള്ള എം കെ മുനീറിന്‍റെ അടിയന്തരപ്രമേയത്തോട് മുഖ്യമന്ത്രി പ്രതികരിച്ചത് ക്ഷുഭിതനായിട്ടാണ്. അമിത് ഷായുടെ മുന്നിൽ കത്തും കൊണ്ട് പോകണമെന്നാണോ പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്ന് പറഞ്ഞ് മുഖ്യമന്ത്രി പ്രതിപക്ഷത്തോട് കയർത്തു: ''യുഎപിഎ കേസ് സർക്കാർ പരിശോധിക്കുന്നതിന് മുമ്പ് തന്നെ എൻഐഎ ഏറ്റെടുക്കുകയായിരുന്നു. ഇത് സംസ്ഥാനസർക്കാർ അറിഞ്ഞിട്ടില്ല. ഏത് മക്കൾ ജയിലിലായാലും അച്ഛനമ്മമാർക്ക് ആശങ്ക ഉണ്ടാകുന്നത് സ്വാഭാവികമാണ്. കാര്യങ്ങളെല്ലാം അലന്‍റെയും താഹയുടെയും കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam