
ദില്ലി: ശ്രമിക് ട്രെയിന്‍ സര്‍വ്വീസുകളില്‍ നിന്ന് കൊള്ളലാഭം നേടിയെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് ചുട്ട മറുപടിയുമായി റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. ശ്രമിക് ട്രെയിന്‍ സര്‍വ്വീസുകളില്‍ നിന്ന് കൊള്ള ലാഭം നേടിയെന്ന് പറയുന്നവര്‍ രാജ്യത്തെ തന്നെ കൊള്ളയടിച്ചവരാണെന്നാണ് പിയൂഷ് ഗോയലിന്‍റെ മറുപടി. രാജ്യത്തെ കൊള്ളയടിച്ചവര്‍ക്ക് മാത്രമാണ് സബ്സിഡിയെ കൊള്ളയായി കാണാന്‍ സാധിക്കുക. ശ്രമിക് ട്രെയിന്‍ സര്‍വ്വീസുകള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ലഭിച്ചതിനേക്കാള്‍ പണം ഈ ആവശ്യത്തിനായി ചെലവായിട്ടുണ്ട്. ശ്രമിക് ട്രെയിനുകളില്‍ വരാനായി ടിക്കറ്റ് തുക നല്‍കുമെന്ന സോണിയാ ഗാന്ധിയുടെ വാഗ്ദാനത്തേക്കുറിച്ചാണ് ആളുകള്‍ ഇപ്പോള്‍ ചോദിക്കുന്നത്.
നേരത്തെ കുടിയേറ്റത്തൊഴിലാളികളുടെ ട്രെയിന്‍ ടിക്കറ്റിന്‍റെ പണം പാര്‍ട്ടി നല്‍കുമെന്ന് സോണിയാ ഗാന്ധി ലോക്ക്ഡൌണ്‍ സമയത്ത് വിശദമാക്കിയിരുന്നു. ഇതിനെ പരമാര്‍ശിച്ചാണ് പിയൂഷ് ഗോയലിന്‍റെ മറുപടി. കൊവിഡ് മഹാമാരി മൂലം പ്രഖ്യാപിച്ച ലോക്ക്ഡൌണ്‍ കാലത്ത് ആളുകള്‍ കഷ്ടത്തിലായിരുന്നതിനിടെ റെയില്‍വേ കൊള്ള ലാഭമുണ്ടാക്കിയെന്നായിരുന്നു രാഹുല്‍ ട്വീറ്റ് ചെയ്തത്.
ജനങ്ങള്‍ കഷ്ടത്തിലായ ദുരന്തസമയത്തും ലാഭമുണ്ടാക്കുന്ന ജനവിരുദ്ധ സര്‍ക്കാര്‍ എന്ന കുറിപ്പോടെയായിരുന്നു ശ്രമിക് ട്രെയിനുകളുടെ വരുമാനം സംബന്ധിച്ച പ്രാദേശിക വാര്‍ത്താക്കുറിപ്പ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam