ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് വാരാണസിയിലെ മഹാസഖ്യ സ്ഥാനാർഥിയായിരുന്ന (എസ്പി-ബിഎസ്പി) മുൻ ബിഎസ്‍എഫ് ജവാൻ തേജ് ബഹാദൂർ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് ഹർജി തള്ളിയത്. നേരത്തേ നാമനിർദേശപത്രിക തള്ളിയതിനെതിരെ തേജ് ബഹാദൂർ 2019-ൽ നൽകിയ ഹർജിയും സുപ്രീംകോടതി അന്ന് തള്ളിയിരുന്നു.
തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് തേജ് ബഹാദൂർ ആദ്യം സമീപിച്ചത് ഹൈക്കോടതിയെയാണ്. അത് തള്ളിയപ്പോൾ സുപ്രീംകോടതിയെ സമീപിച്ചു.
അടിസ്ഥാനമില്ലാത്ത കാരണം ചൂണ്ടിക്കാട്ടിയാണ് റിട്ടേണിംഗ് ഓഫീസര്‍ തന്‍റെ പത്രിക തള്ളിയതെന്ന് രണ്ട് ഹർജികളിലും തേജ് ബഹാദൂർ ചൂണ്ടിക്കാട്ടിയിരുന്നു. സൈന്യത്തില്‍ നിന്ന് പിരിച്ചുവിട്ടത് അഴിമതി മൂലമല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്. എന്നാൽ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു കൊണ്ടുള്ള ഉത്തരവ് നല്‍കിയിരുന്നുവെന്നും, അച്ചടക്കരാഹിത്യത്തിനാണ് നടപടിയെന്ന് ഇതില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും തേജ് ബഹാദൂർ വാദിച്ചു.
ബിഎസ്എഫിൽ സൈനികർക്ക് നൽകുന്ന മോശം ഭക്ഷണത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ പരാതിപ്പെട്ടതിനാണ് തേജ് ബഹദൂർ യാദവിനെ 2017-ൽ സേന പിരിച്ചു വിട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam