
ദില്ലി: കൊവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച പി എം കെയേഴ്സ് സര്‍ക്കാര്‍ ഫണ്ടല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പി എം കെയേഴ്സ് ഒരു പൊതു ട്രസ്റ്റ് മാത്രമാണെന്നും വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ വരില്ലെന്നും ദില്ലി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
ഭരണഘടനയുടെ അനുഛേദം പന്ത്രണ്ടിന്റെ പരിധിയിൽ പെടുത്തി പിഎം കെയേഴ്സ് ഫണ്ടിനെ പൊതുഫണ്ടായി പ്രഖ്യാപിക്കണമെന്ന ഹർജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. പി എം കെയേഴ്സ് ഫണ്ടിന്‍റെ ചുമതല വഹിക്കുന്ന പ്രധാനമന്ത്രിയുടെ ഓഫീസിലെ അണ്ടര്‍ സെക്രട്ടറി സത്യവാങ്മൂലത്തിൽ ഇത് സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. പൊതു പണത്തിന്‍റെ പരിധിയിൽ പദ്ധതിയെ പെടുത്താനാകില്ലെന്നും ഭരണഘടനയുടെയോ സംസ്ഥാന, കേന്ദ്ര നിയമനിര്‍മ്മാണ സഭകളുടെയോ നിര്‍ദേശ പ്രകാരമല്ല ഫണ്ട് രൂപീകരിച്ചതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
വ്യക്തികളുടെയോ സംഘടനകളുടെയോ സംഭാവനകള്‍ ഉപയോഗിച്ചാണ് പി എം കെയേഴ്സ് ഫണ്ട് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്ക് നികുതി ഇളവ് നല്‍കുന്നത് കൊണ്ടുമാത്രം പി എം കെയേഴ്സ് ഫണ്ട് പൊതു ഫണ്ടാകില്ല. പൊതു ഖജനാവില്‍ നിന്ന് ഒരു രൂപ പോലും പി എം കെയേഴ്സ് ഫണ്ടിലേക്ക് നല്‍കുന്നില്ല. അതുകൊണ്ട് തന്നെ പി എം കെയേഴ്സ് ഫണ്ട് വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ വരില്ലെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത.
ഫണ്ടിലേക്ക് വരുന്ന സംഭാവനകള്‍ ഏത് വിധത്തില്‍ വിനിയോഗിക്കണമെന്ന് മാര്‍ഗരേഖ തയാറാക്കാനാവില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. കണക്കുകള്‍ കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. എന്നാൽ സർക്കാരിന്‍റെ ഉന്നതപദവി വഹിക്കുന്നവർ അടക്കം അംഗങ്ങളായ ട്രസ്റ്റ് സർക്കാർ സംവിധാനമായി കണക്കാക്കണമെന്നാണ് ഹർജിക്കാരുടെ വാദം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam