
ദില്ലി: ഫ്രാന്‍സിലെ ഭീകരാക്രമണങ്ങളില്‍ അപലപിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഫ്രാന്‍സിലെ നീസ് നഗരത്തില്‍ ഇന്ന് നടന്നതടക്കമുളഅള കൊലപാതകങ്ങളിലാണ് പ്രധാനമന്ത്രി അപലപിച്ചത്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും ഫ്രാന്‍സിലെ ജനങ്ങള്‍ക്കും ഹൃദയത്തില്‍ നിന്ന് മോദി അനുശോചനം അറിയിച്ചു. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ എന്നും ഫ്രാന്‍സിനൊപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരച്ചതുമായി ബന്ധപ്പെട്ട് അക്രമികള്‍ അധ്യാപകനെ കൊലപ്പെടുത്തിയതിന്റെ ഞെട്ടലില്‍ നിന്ന് വിട്ടുമാറും മുമ്പാണ് ഫ്രാന്‍സില്‍ ഇന്ന് മറ്റൊരു ഭീകരാക്രമണം കൂടി നടന്നിരിക്കുന്നത്. വിവാദ കാര്‍ട്ടൂണുമായി ബന്ധപ്പെട്ടാണോ ആക്രമണം നടന്നതെന്ന് വ്യക്തമല്ല.
നീസ് നഗരത്തിലുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കത്തി ഉപയോഗിച്ചാണ് ആക്രമണമുണ്ടായത്. ഒരു സ്ത്രീയുടെ തലയറുത്തു. ഭീകരാക്രമണമാണെന്ന് നീസ് മേയര്‍ പ്രതികരിച്ചു. നോത്ര ദാം പള്ളിയിലും സമീപത്തുമായാണ് ആക്രമണമുണ്ടായത്.
അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായും നീസ് മേയര്‍ ക്രിസ്റ്റിയന്‍ എന്‍ട്രോസി ട്വിറ്ററിലൂടെ അറിയിച്ചു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടതായി ഫ്രഞ്ച് ആന്റി ടെററിസ്റ്റ് പ്രോസിക്യൂട്ടേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam