
ദില്ലി: മൂന്നാം നരേന്ദ്ര മോദി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ ഇന്ന് പ്രഖ്യാപിക്കും. പ്രധാന മന്ത്രാലയങ്ങളിൽ കാര്യമായ മാറ്റം ഉണ്ടാകില്ലെന്നാണ് സൂചന. സ്പീക്കർ സ്ഥാനത്തേക്ക് ആന്ധ്രയിൽ നിന്നുള്ള നേതാവ് ഡി പുരന്ദേശ്വരിയുടെ പേരും ചർച്ചയിലുണ്ട്. അതിനിടെ, പാർലമെന്റ് സൗത്ത് ബ്ലോക്കിലെത്തി ചുമതലയേറ്റ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം ഒപ്പിട്ടത് കർഷകർക്ക് ധനസഹായം വിതരണം ചെയ്യുന്നതിനുള്ള ഫയലിലാണ്.
പ്രധാന നേതാക്കളെ നിലനിറുത്തി കൊണ്ട് തുടർച്ചയുടെ സന്ദേശമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ നല്‍കിത്. ഈ സാഹചര്യത്തിൽ ആഭ്യന്തരം, പ്രതിരോധം, വിദേശകാര്യം, എന്നീ വകുപ്പുകളിൽ മാറ്റം വരാനുള്ള സാധ്യത കുറവാണ്. നിർമ്മല സീതാരാമനെ ധനമന്ത്രാലയത്തിൽ നിന്ന് മാറ്റുന്നതിൽ മാത്രമാണ് അഭ്യൂഹം തുടരുന്നത്. എന്നാൽ നിർമ്മല മാറിയാൽ സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭ സമിതിയിലെ ഏക വനിത സാന്നിധ്യം ഇല്ലാതാകും. ജെ പി നദ്ദ, ശിവരാജ് സിംഗ് ചൗഹാൻ എന്നിവർക്ക് വിദ്യാഭ്യാസം, കൃഷി, നഗരവികസനം തുടങ്ങിയ പ്രധാന മന്ത്രാലയങ്ങൾ പരിഗണനയിലുണ്ട്. സ്പീക്കർ സ്ഥാനത്തേക്ക് ആരെത്തും എന്നത് അടുത്തയാഴ്ച വ്യക്തമാകും. ടിഡിപി സ്പീക്കർ സ്ഥാനം ആവശ്യപ്പെട്ടെങ്കിലും ഇത് നല്‍കാനാവില്ലെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ചന്ദ്രബാബു നായിഡുവിൻ്റെ ഭാര്യാ സഹോദരി കൂടിയായ ബിജെപി ആന്ധ്രപ്രദേശ് അധ്യക്ഷ ഡി പുരന്ദരേശ്വരിയുടെ പേര് ചർച്ചയിലുണ്ട്. ബിജെപി അദ്ധ്യക്ഷ സ്ഥാനത്തേക്ക് വിനോദ് താവ്ഡെ, ദേവേന്ദ്ര ഫട്നാവിസ്, കെ ലക്ഷ്മൺ തുടങ്ങിയ പേരുകളാണ് ഉയരുന്നത്.
അതിനിടെ, സൗത്ത് ബ്ലോ ക്കിലെത്തി ഇന്ന് ചുമതലയേറ്റ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ ഒരു ഗഡു നല്‍കുന്നതിനുള്ള ഫയലിലാണ് ആദ്യം ഒപ്പു വച്ചത്. രണ്ടായിരം രൂപ വീതം 9 കോടിയിലധികം കർഷകർക്ക് നല്കുന്നതിനുള്ള ഫയലിനായിരുന്നു അംഗീകാരം. കർഷകരെയും പാവപ്പെട്ടവരെയും സഹായിക്കാനുള്ള കൂടുതൽ നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് ഇതിന് ശേഷം പ്രധാനമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പിൽ കർഷകരും ഗ്രാമീണ ജനതയും യുപിയിലടക്കം ബിജെപിയോട് അകന്നു എന്ന വിലയിരുത്തലിനിടെയാണ് മോദി ഈ സന്ദേശം നല്‍കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam