പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ പേർഷ്യൻ ഗൾഫിലെ ഇന്ത്യൻ ചരക്ക് കപ്പലുകൾക്ക് സുരക്ഷയൊരുക്കാൻ ഇന്ത്യൻ നാവികസേന യുദ്ധക്കപ്പലുകൾ വിന്യസിച്ചു. 'ഓപ്പറേഷൻ സങ്കൽപ്പിന്റെ' ഭാഗമായി ഹോർമുസ് കടലിടുക്ക് വഴി കപ്പലുകൾക്ക് അകമ്പടി നൽകി സുരക്ഷിത യാത്ര ഉറപ്പാക്കുകയാണ് ലക്ഷ്യം.
ദില്ലി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ, പേർഷ്യൻ ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ ചരക്ക് കപ്പലുകൾക്ക് സുരക്ഷയൊരുക്കാൻ ഇന്ത്യൻ നാവികസേന യുദ്ധക്കപ്പലുകൾ വിന്യസിച്ചു. ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്കുള്ള ഇന്ധന വിതരണം തടസ്സപ്പെടാതിരിക്കാനും ഇന്ത്യൻ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടാകുന്നത് ഒഴിവാക്കാനുമാണ് ഈ അടിയന്തര നടപടി. നിലവിൽ മൂന്ന് യുദ്ധക്കപ്പലുകൾ ഒമാൻ ഉൾക്കടലിൽ നിലയുറപ്പിച്ചിട്ടുണ്ടെന്നും കപ്പലുകൾക്ക് അകമ്പടി സേവിക്കാൻ ഇവ സജ്ജമാണെന്നുമാണ് റിപ്പോർട്ടുകൾ.
ഇന്ത്യൻ പതാക വഹിച്ചുള്ള 'ശിവാലിക്', 'നന്ദാദേവി' എന്നീ എൽ.പി.ജി ചരക്ക് കപ്പലുകൾ കഴിഞ്ഞ ദിവസം നാവികസേനയുടെ യുദ്ധക്കപ്പലുകളുടെ അകമ്പടിയോടെ സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് പിന്നിട്ടിരുന്നു. ഖത്തറിൽ നിന്ന് ഏകദേശം 85,000 മെട്രിക് ടൺ ഗ്യാസുമായി വരികയായിരുന്ന ഈ കപ്പലുകൾ വരും ദിവസങ്ങളിൽ ഗുജറാത്തിലെ മുന്ദ്ര, കണ്ട്ല തുറമുഖങ്ങളിൽ എത്തും. ഫെബ്രുവരി 28-ന് സംഘർഷം തുടങ്ങിയ ശേഷം ഇതാദ്യമായാണ് ഇന്ത്യൻ കപ്പലുകൾ നാവികസേനയുടെ നേരിട്ടുള്ള സുരക്ഷയിൽ ഈ കടൽപ്പാതയിലൂടെ യാത്ര ചെയ്യുന്നത്.
നിലവിൽ പേർഷ്യൻ ഗൾഫ് മേഖലയിൽ നിരവധി ഇന്ത്യൻ കപ്പലുകൾ ഇത്തരത്തിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഏകദേശം 23,000 ഇന്ത്യൻ നാവികർ വിവിധ കപ്പലുകളിലായി ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഇറാനിയൻ അധികൃതരുമായി ചർച്ചകൾ നടത്തിവരികയാണ്. സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ ഇന്ത്യൻ കപ്പലുകൾക്ക് 'ഓപ്പറേഷൻ സങ്കൽപ്പിന്റെ' ഭാഗമായി തുടർന്നും നാവികസേനയുടെ അകമ്പടി നൽകാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.


