അടിയന്തരാവസ്ഥയുടെ ഇരുണ്ട കാലഘട്ടം ഒരിക്കലും മറക്കരുത്, ഭാവി തലമുറയും അതോർക്കണം: പ്രധാനമന്ത്രി

By Web TeamFirst Published Jun 26, 2022, 1:00 PM IST
Highlights

വടക്കേ ഇന്ത്യക്ക്  അമർനാഥ് യാത്ര പോലെയാണ് തെക്കേ ഇന്ത്യയിൽ ശബരിമല യാത്ര എന്നും മൻ കി ബാത്തിൽ പ്രധാനമന്ത്രി പരാമർശിച്ചു. 

ദില്ലി: മൻ കി ബാത്തിൻറെ തൊണ്ണൂറാം ലക്കത്തിൽ അടിയന്തരാവസ്ഥ കാലത്തെ കുറിച്ച സംസാരിച്ച് പ്രധാനമന്ത്രി. ജനാധിപത്യം തകർന്നടിഞ്ഞ ഇരുണ്ട കാലമായിരുന്നു അടിയന്തരാവസ്ഥ കാലം. ആ കാലത്ത് നിങ്ങളുടെ മാതാപിതാക്കൾക്ക് അടിസ്ഥാന അവകാശം പോലും ലഭിച്ചില്ലെന്ന് രാജ്യത്തെ യുവാക്കളോട് പ്രധാനമന്ത്രി പറഞ്ഞു. അടിയന്തരാവസ്ഥകാലത്തെ യാതനകൾ ഒരിക്കലും വിസ്മരിക്കരുതെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. വടക്കേ ഇന്ത്യക്ക്  അമർനാഥ് യാത്ര പോലെയാണ് തെക്കേ ഇന്ത്യയിൽ ശബരിമല യാത്ര എന്നും മൻ കി ബാത്തിൽ പ്രധാനമന്ത്രി പരാമർശിച്ചു. രാജ്യത്തെ തീർത്ഥാടന കേന്ദ്രങ്ങളിൽ സൌകര്യങ്ങൾ വിപുലമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മോദി വ്യക്തമാക്കി.

മോദിയുടെ വാക്കുകൾ - 

അടിയന്തരാവസ്ഥക്കാലത്ത് എല്ലാ അവകാശങ്ങളും അപഹരിക്കപ്പെട്ടു. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും ഈ അവകാശങ്ങളിൽ ഉൾപ്പെടുന്നു. ആ സമയത്ത്, ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമമുണ്ടായി. രാജ്യത്തെ കോടതികൾ, എല്ലാ ഭരണഘടനാ സ്ഥാപനങ്ങൾ, പത്രങ്ങൾ, എല്ലാം നിയന്ത്രണത്തിലാക്കപ്പെട്ടു.

എന്നാൽ ജനാധിപത്യ മാർഗങ്ങളിലൂടെ ഇന്ത്യയിലെ ജനങ്ങൾ അടിയന്തരാവസ്ഥ ഒഴിവാക്കി രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിച്ചു. സ്വേച്ഛാധിപത്യ മനോഭാവത്തെ ജനാധിപത്യ മാർഗങ്ങളിലൂടെ പരാജയപ്പെടുത്തുന്നതിന് ലോകത്ത് ഇതുപോലൊരു ഉദാഹരണം കണ്ടെത്താൻ പ്രയാസമാണ്.

അടിയന്തരാവസ്ഥയിൽ നമ്മുടെ നാട്ടുകാരുടെ സമരങ്ങൾക്ക് സാക്ഷിയാകാനും അതിൽ പങ്കാളിയാകാനും എനിക്ക് ഭാഗ്യമുണ്ടായി. ഇന്ന്, രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുമ്പോൾ, അടിയന്തരാവസ്ഥയുടെ ഇരുണ്ട കാലഘട്ടം നാം മറക്കരുത്. ഭാവി തലമുറയും ഇത് മറക്കരുത്.
 

click me!