
റാഞ്ചി: വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി ജാമുവിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിന് സാങ്കേതിക തകരാർ. ജാർഖണ്ടിലെ ദേവ് ഗഡ് വിമാനത്താവളത്തിലാണ് പ്രധാനമന്ത്രിയുടെ വിമാനത്തിന് സാങ്കേതിക തകരാർ നേരിട്ടത്. ഇതിനാൽ പ്രധാനമന്ത്രിയുടെ മടക്കം വൈകുകയാണ്. തകരാറിനെ കുറിച്ചുള്ള പരിശോധന നടക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
ബീഹാറിലെ ജാമുവിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനയാണ് പ്രധാനമന്ത്രി എത്തിയത്. ദേവ് ഗഡ് വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി ഇവിടെ നിന്ന് ഹെലികോപ്ടറിലാണ് പരിപാടി സ്ഥലത്തേക്ക് പോയത്. ഉദ്ഘാടനം കഴിഞ്ഞ ശേഷം വിമാനത്താവളത്തിൽ തിരികെ എത്തിയപ്പോളാണ് വിമാനത്തിന് സാങ്കേതിക തകരാർ ശ്രദ്ധയിൽ പെട്ടത്.
അതേസമയം പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട് പുറത്തുവന്ന മറ്റൊരു വാർത്ത ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രസീല്‍ സന്ദര്‍ശിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചതാണ്. ബ്രസിലിനെ കൂടാതെ നൈജിരിയയും ഗയാനയും മോദി സന്ദര്‍ശിക്കും. ഈ മാസം 16 മുതല്‍ 19 വരെയാണ് മോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനം. ഉച്ചകോടിയില്‍ ആഗോള പ്രാധാന്യമുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രി ഇന്ത്യയുടെ നിലപാട് അറിയിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബ്രസീലിലെ റിയോ ജി ജനൈറോയിലാണ് ജി 20 ഉച്ചകോടി നടക്കുന്നത്. കഴിഞ്ഞ തവണ ഇന്ത്യയില്‍ വച്ചായിരുന്നു ജി ഉച്ചകോടി നടന്നത്. നൈജീരിയന്‍ പ്രസിഡന്റിന്റെ ക്ഷണപ്രകാരമാണ് നവംബര്‍ 16 ന് മോദി നൈജീരിയ സന്ദര്‍ശിക്കുന്നത്. 17 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ഇന്ത്യയും നൈജീരയിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതുള്‍പ്പടെയുള്ള തന്ത്രപ്രധാനവിഷയങ്ങളും ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്യും. നൈജീരിയയിലുള്ള ഇന്ത്യന്‍ സമൂഹത്തെയും മോദി അഭിസംബോധന ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം