ജമ്മു ആക്രമണം: പ്രധാനമന്ത്രിയുടെ യോഗം തുടങ്ങി, അമിത് ഷായും രാജ്നാഥും ഡോവലും പങ്കെടുക്കുന്നു

By Web TeamFirst Published Jun 29, 2021, 4:49 PM IST
Highlights

ഡ്രോൺ ആക്രമണത്തിലുള്ള  അന്വേഷണം കേന്ദ്ര ആഭ്യന്തര മന്ത്രാലയം എൻഐഎയ്ക്ക് കൈമാറി. ഇരട്ട സ്ഫോടനങ്ങളിലെ അന്വേഷണമാണ് എൻഐഎയ്ക്ക് കൈമാറിയത്.

ദില്ലി: ജമ്മു ആക്രമണം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ച യോഗം ദില്ലിയിൽ ആരംഭിച്ചു. പ്രധാനമന്ത്രിയുടെ വസതിയിൽ നടക്കുന്ന യോഗത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, അഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ എന്നിവർ പങ്കെടുക്കുന്നുണ്ട്. ലഡാക്ക് സന്ദർശനം പൂർത്തിയാക്കി ദില്ലിയിൽ എത്തിയ രാജ്നാഥ് സിംഗ് മേഖലയിലെ സുരക്ഷ സജ്ജീകരണങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിക്കും. കൂടിക്കാഴ്ച്ചയ്ക്ക് മുന്നോടിയായി ഉന്നത വ്യോമസേന ഉദ്യോഗസ്ഥരെ രാജ്നാഥ് സിങ്ങ് കണ്ടിരുന്നു. 

ഇതിനിടെ ഡ്രോൺ ആക്രമണത്തിലുള്ള  അന്വേഷണം കേന്ദ്ര ആഭ്യന്തര മന്ത്രാലയം എൻഐഎയ്ക്ക് കൈമാറി. ഇരട്ട സ്ഫോടനങ്ങളിലെ അന്വേഷണമാണ് എൻഐഎയ്ക്ക് കൈമാറിയത്. നേരത്തെ എൻഐഎ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾ നടത്തിയിരുന്നു. എൻ.എസ്.ജിയുടെ ബോംബ് സ്വകാഡും വിമാനത്താവളത്തിൽ ഇന്ന് പരിശോധന നടത്തി. 

ഇതിനിടെ സുരക്ഷ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ ഇന്നലെ പിടിയിലായ ലക്ഷകർ കമാൻഡർ നദ്ദീം അബ്രാർ കൊല്ലപ്പെട്ടു. തെളിവെടുപ്പിന് കൊണ്ടു പോകുന്നതിനിടെ അബ്രാറിന്റെ കൂട്ടാളി ആക്രമണം നടത്തുകയായിരുന്നു. ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. റത്നുചക് മേഖലയിലെ കുഞ്ജ്വാണി, ദാൽ തടാകം എന്നിവിടങ്ങളിൽ ഡ്രോൺ സാന്നിധ്യം കണ്ടെത്തിയതായി  പൊലീസ് അറിയിച്ചു. അവന്തിപ്പുരയിൽ  സിപിഒ ഫയാസ് അഹമ്മദിനെയും കുടുംബത്തെയും കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ ജയ്ഷേ ഭീകരരാണെന്ന് ജമ്മു കശ്മീ‍ർ പൊലീസ് വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!