ഫൈസർ, ജോൺസൺ ആന്റ് ജോൺസൺ എന്നീ കമ്പനികളുടെ അപേക്ഷകൾ പരിഗണിച്ചു വരികയാണ്. ഫൈസറടക്കം ഏഴോളം വാക്സീനുകൾ ജൂലൈ, ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലായി ഇന്ത്യയിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
ദില്ലി: കൊവിഡ് പ്രതിരോധത്തിനുള്ള അടിയന്തര ഉപയോഗത്തിന് മൊഡേണ വാക്സീൻ രാജ്യത്ത് ഇറക്കുമതി ചെയ്യാൻ അനുമതിയായി. നിർമ്മാണ കമ്പനിയായ സിപ്ലയ്ക്ക് ഡ്രഗ്സ് കൺട്രോൾ ജനറൽ ഇതിനുള്ള അനുമതി നൽകി. രാജ്യത്ത് അനുമതി ലഭിക്കുന്ന നാലാമത്തെ വാക്സീൻ ആണ് മൊഡേണ.
വാക്സീന് പാർശ്വഫലങ്ങൾ ഉണ്ടായാൽ കമ്പനി നഷ്ടപരിഹാരം നൽകണം എന്ന നിബന്ധനയിൽ തീരുമാനം ആയിട്ടില്ല. ഈ നിബന്ധന ഒഴിവാക്കി നല്കണം എന്ന് വിദേശ കമ്പനികൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഫൈസർ, ജോൺസൺ ആന്റ് ജോൺസൺ എന്നീ കമ്പനികളുടെ അപേക്ഷകൾ പരിഗണിച്ചു വരികയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഗർഭിണികളിൽമൊഡേണ വാക്സീൻ സുരക്ഷിതമാണ്. ആരോഗ്യ വിദഗ്ധരോടും സംസ്ഥാനങ്ങളോടും ചർച്ച ചെയ്ത ശേഷം ഗർഭിണികൾക്ക് വാക്സീൻ നൽകി തുടങ്ങും. മൊഡേണ വാക്സീൻ രണ്ട് ഡോസ് നൽകണം. ഡോസുകൾക്കിടയിലെ ഇടവേള 4 ആഴ്ച്ചയാണ്. മൈനസ് 20 ഡിഗ്രിയിൽ 7 മാസം വാക്സീൻ സൂക്ഷിക്കാം. 2 - 8 ഡിഗ്രിയിൽ 30 ദിവസംവരെ സൂക്ഷിക്കാം.
ഫൈസറടക്കം ഏഴോളം വാക്സീനുകൾ ജൂലൈ, ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലായി ഇന്ത്യയിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. വാക്സീനേഷൻ പ്രക്രിയ വേഗത്തിലാക്കാൻ കേന്ദ്രസർക്കാർ ശ്രമം തുടരുന്നതിനിടെയാണ് ഇന്ത്യയിലേക്ക് നാലമാത്തെ വാക്സീൻ വരുന്നത്. യുഎസ് നിർമ്മിത വാക്സീനാണ് മൊഡേണ. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനി സിപ്ലയാണ് മൊഡേണ വാക്സീൻ ഇന്ത്യയിൽ ഇറക്കുമതി ചെയ്യാനും വിൽക്കാനുമുള്ള അനുമതി തേടി ഡിജിസിഐക്ക് അപേക്ഷ നൽകിയത്.
അമേരിക്കൻ കമ്പനിയായ മൊഡേണ, യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫക്ഷസ് ഡിസീസ്, ബയോമെഡിക്കൽ അഡ്വാൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻ്റ അതോറിറ്റി എന്നിവർ ചേർന്ന് വികസിപ്പിച്ച ഈ വാക്സീൻ സ്പൈക് വാക്സ് എന്ന ബ്രാൻഡ് നാമത്തിലാണ് അമേരിക്കയിൽ ഇറക്കിയത്. എംആർഎൻഎ വാക്സീനായ മൊഡേണ മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാക്കിയപ്പോൾ 94 ശതമാനം സക്സസ് റേറ്റാണ് കാണിച്ചത്. യുഎസ്എ, കാന്നഡ, യൂറോപ്യൻയൂണിയൻ, യുകെ, ഇസ്രയേൽ അടക്കം ലോകത്തെ 53 രാജ്യങ്ങളിൽ വാക്സീൻ നിലവിൽ ഉപയോഗത്തിലുണ്ട്. 28 മുതൽ 42 ദിവസം വരെയാണ് രണ്ടാം വാക്സീനെടുക്കാനുള്ള ഇടവേള.
സെറം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കൊവിഷിൽഡ്, ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊവാക്സീൻ, ഡോ.റെഡ്ഡീസ് ലാബ്സ് വിതരണം ചെയ്യുന്ന സ്പ്ടുനിക് എന്നിവയാണ് നിലവിൽ ഇന്ത്യയിൽ ഉപയോഗത്തിലുള്ള വാക്സീനുകൾ. ആദ്യഘട്ടത്തിൽ ഇറക്കുമതി ചെയ്തു കൊണ്ടിരുന്ന സ്പുട്നിക് വാക്സീൻ ഇപ്പോൾ സെറം ഇൻസ്റ്റിറ്റ്യൂട്ട് അടക്കം കൂടുതൽ കമ്പനികൾ ഉത്പാദിപ്പിക്കാൻ ആരംഭിച്ചിട്ടുണ്ട്. എങ്കിലും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സ്പുട്നിക് ഇതുവരെ എത്തിയിട്ടില്ല.
വാക്സീൻ ഉത്പാദനം പ്രതീക്ഷിച്ച രീതിയിൽ ഉയരാതെ വന്നതോടെയാണ് കൂടുതൽ വാക്സീനുകൾക്ക് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona