
കാശി: കാശി വിശ്വനാഥ ക്ഷേത്രത്തിനെ ഗംഗാ നന്ദിയുമായി ബന്ധിപ്പിക്കുന്ന പുതിയ ഇടനാഴിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കം സംബന്ധിച്ച ചടങ്ങിലാണ് ഇടനാഴിയുടെ ഉദ്ഘാടനം മോദി നിർവഹിച്ചത്. ഉദ്ഘാടനം പ്രസംഗത്തിൽ കാശി അതിൻ്റെ ഭൂതകാലചൈതന്യം വീണ്ടെടുത്തുവെന്ന് പറഞ്ഞ മോദി പ്രതിപക്ഷത്തിനെതിരേയും രൂക്ഷവിമർശനം ഉന്നയിച്ചു.
ചടങ്ങുകൾക്ക് മുന്നോടിയായി ഗംഗയിൽ മുങ്ങി പൂജ നടത്താനും പ്രധാമന്ത്രി സമയം കണ്ടെത്തി. കാശി വിശ്വനാഥ ക്ഷേത്രത്തിലും മോദി ദർശനം നടത്തി. തുടർന്ന് ഗംഗയിൽ ഇറങ്ങി സ്നാനം നടത്തുകയും പൂജ ചെയ്യുകയും ചെയ്തു. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കേ കാശി ഇടനാഴിയുടെ ഉദ്ഘാടനത്തിലൂടെ ഹൈന്ദവ വോട്ടുകളുടെ ഏകീകരണം എന്ന ലക്ഷ്യത്തിലേക്ക് കൂടിയാണ് ബിജെപി ചുവടുവയ്ക്കുന്നത്. അയോധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിട്ടപ്പോൾ നടത്തിയ അതേ പ്രാധാന്യമാണ് യുപിയിൽ കാശി ഇടനാഴിയുടെ ഉദ്ഘാടനത്തിന് ബിജെപി നൽകുന്നത്.
കാശി ഇടനാഴിയുടെ ഉദ്ഘാടനം വിശ്വാസികള്‍ക്ക് കാണുന്നതിനായി രാജ്യമെമ്പാടും ബിജെപി പ്രത്യേക സംപ്രേക്ഷണ സംവിധാനം സജ്ജമാക്കിയിരുന്നു. കേരളത്തില്‍ 250 കേന്ദ്രങ്ങളിൽ ബിജെപി തത്സമയസംപ്രഷണമൊരുക്കി. തിരുവനന്തപുരത്ത് അദ്വൈതാശ്രമത്തില്‍ ഒരുക്കിയ കേന്ദ്രം സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കുമ്മനം രാജശേഖരന്‍, ഒ.രാജഗോപാല്‍ തുടങ്ങിയ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.വൈദേശിക അടിമത്തത്തിന്‍റെ ചിഹ്നങ്ങള്‍ ഇല്ലാതായ കാശിയിലേക്ക് ഇനി ലോകമെങ്ങുമുള്ള തീര്‍ത്ഥാടകരും ടൂറിസ്റ്റുകളും എത്തുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
ചരിത്രം കുറിച്ച ദിനമാണ് ഇത്. രാജ്യം ചരിത്രനിമിഷത്തിന് സാക്ഷിയാവുകയാണ്. പുരാതന-ആധുനിക സംസ്കാരത്തിന്റെ സമ്മേളനമാണ് കാശിയിൽ നാം ഇപ്പോൾ കാണുന്നത്. ഗംഗാ മാതാവ് ഇപ്പോൾ സന്തോഷിക്കുന്നുണ്ടാവും. ഇല്ലാതായ ക്ഷേത്രങ്ങൾ നാം പുനർനിർമ്മിച്ചു കൊണ്ടിരിക്കുകയാണ്.
എന്നാൽ ചിലർക്ക് വാരാണസിയിലെ ജനങ്ങളെ വിശ്വാസമില്ല. വാരാണസിയിൽ ഒന്നും നടക്കില്ലെന്നാണ് ആവർ പറഞ്ഞത്. കാശി കാശിയാണെന്ന് അവർ ഓർക്കണം. ഭഗവാൻ ശിവന്റെ സർക്കാരാണ് ഇവിടെയുള്ളത്. വാരാണസി വാരാണസിയാവുകയാണ്. ഓരോ കാലത്തെയും ആക്രമണങ്ങളെയും കാശിയിലെ ജനങ്ങൾ നേരിട്ടു. കാശിയെ ഇല്ലാതാക്കാൻ ശ്രമിച്ചവരുടെ കാലം കഴിഞ്ഞു. കാശിയുടെ ചരിത്രം ഇല്ലാതാക്കാൻ ഔറംഗസേബ് ശ്രമിച്ചു.
എന്നാൽ കാശിയെ ഇല്ലാതാക്കാൻ ഇനിയാർക്കും സാധിക്കില്ല. വാരാണസി വാരാണസിയാവുകയാണ്, കാശി പഴയ ചൈതന്യം വീണ്ടെടുക്കുകയാണ്. പ്രതിഭാശാലികളുടെ വാഗ്ദത്ത ഭൂമിയാണ് കാശി. മൂവായിരം ചതുരശ്ര അടി മാത്രമുണ്ടായിരുന്ന കാശി വിശ്വനാഥ ക്ഷേത്രം പുതിയ പദ്ധതികളിലൂടെ അഞ്ച് ലക്ഷം ചതുരശ്ര അടിയായി വികസിപ്പിക്കാൻ സാധിച്ചു. ഇപ്പോൾ 50,000 മുതൽ 75,000 വരെ ഭക്തർക്ക് ഒരേസമയം ക്ഷേത്രവും പരിസരവും സന്ദർശിക്കാൻ കഴിയും.
വിശ്വാസത്തെ പരാജയപ്പെടുത്താൻ നശിപ്പിക്കാൻ വരുന്നവർക്ക് കഴിയില്ല. അയോദ്ധ്യയിൽ ക്ഷേത്രം മാത്രമല്ല എല്ലാ ജില്ലയിലും മെഡിക്കൽ കോളേജും നിർമിക്കുന്നുണ്ട്.വിശ്വനാഥ ക്ഷേത്ര ഇടനാഴി രാജ്യത്തിന് പുതിയ ദിശാബോധം നൽകുന്നതാണ്. എല്ലാ ക്ഷേത്രങ്ങളും സംരക്ഷിക്കും. എന്നാൽ ജനങ്ങളെയാണ് ഞാൻ ഈശ്വരനായി കാണുന്നത്. ശുചിത്വം വികസത്തിൽ ഏറ്റവും മുഖ്യമാണ് ഉത്തരാഖണ്ഡ് മുതൽ പശ്ചിമബംഗാൾ വരെ ഗംഗയിൽ ശുചിത്വം ഉറപ്പാക്കണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam