
ദില്ലി: ലോകം നടുങ്ങിയ ഇന്ത്യന്‍ പാര്‍ലമെന്‍റ് ആക്രമണത്തിന് 20 വര്‍ഷം (Indian Parliament Attack). ഭീകര സംഘടനകളായ ലഷ്കർ ഇ തൊയ്ബയും (Lashkar-E-Taiba) ജയ്ഷെ മുഹമ്മദും (Jaish-E-Mohammed) നടത്തിയ ആക്രമണത്തില്‍ സുരക്ഷ ഉദ്യോഗസ്ഥരടക്കം ഒന്‍പത് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ശക്തമായ പ്രത്യാക്രമണത്തില്‍ 5 ഭീകരരെ വധിച്ചു. പാര്‍ലമെന്‍റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സുരക്ഷ ഉദ്യോഗസ്ഥരുടെ സേവനവും ത്യാഗവും എല്ലാ പൗരന്മാര്‍ക്കും പ്രചോദനമായി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി (PM Narendra Modi) അനുസ്മരിച്ചു. രാഷ്ട്രപതി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവരെല്ലാം കൊല്ലപ്പെട്ട സുരക്ഷാ ജീവനക്കാരുടെ ത്യാഗം അനുസ്മരിച്ചു.
2001 ഡിസംബര്‍ 13 ന് രാവിലെ 11.40 നായിരുന്നു രാജ്യം നടുങ്ങിയ ആക്രമണമുണ്ടായത്. ലോക്സഭയും രാജ്യസഭയും നാല്‍പത് മിനിട്ട് നേരം നിര്‍ത്തിവച്ച വേളയില്‍ ആഭ്യന്തരമന്ത്രാലയത്തിന്‍റെയും പാര്‍ലമെന്‍റിന്‍റെയും സ്റ്റിക്കറുകള്‍ പതിച്ച കാര്‍ പാര്‍ലമെന്‍റ് വളപ്പിലേക്ക് കടന്നു. പന്ത്രണ്ടാം നമ്പര്‍ ഗെയ്റ്റ് ലക്ഷ്യമാക്കി കാര്‍ നീങ്ങിയതോടെ സംശയം തോന്നിയ സുരക്ഷ ഉദ്യോഗസ്ഥന്‍ ഓടിയടുത്തു. പിന്നോട്ടെടുത്ത കാര്‍ ഉപരാഷ്ട്രപതിയുടെ വാഹനത്തെ ഇടിച്ചു നിര്‍ത്തി. കാറില്‍ നിന്ന് ഇറങ്ങിയത് തോക്ക് ധാരികളായ അഞ്ച് ലഷ്കര്‍ ഇ തൊയ്ബ്, ജയ്ഷെ മുഹമ്മദ് ഭീകരര്‍. വെടിവെയ്പിന് സാക്ഷിയായി ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള നിരവധി മാധ്യമങ്ങളും അവിടെ ഉണ്ടായിരുന്നു.
മുപ്പത് മിനിട്ട് നേരം നീണ്ടുനിന്ന പോരാട്ടം. അഞ്ച് തീവ്രവാദികളെയും വധിച്ചു. ആഭ്യന്തര മന്ത്രിയായിരുന്ന എല്‍ കെ അദ്വാനിയടക്കം ഈ സമയം പാര്‍ലെമന്‍റിലുണ്ടായിരുന്നു. ആക്രമണത്തിന്‍റെ മുഖ്യസൂത്രധാരന്‍ അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റി. പ്രതികളിലൊരാളായ ഷൗക്കത്ത് ഹുസൈന്‍ ഗുരുവിനെ പത്ത് വര്‍ഷം കഠിന തടവിനും ശിക്ഷിച്ചു. അധ്യാപകനായ എസ് എ ആര്‍ ഗീലാനി, ഷൗക്കത്തിന്‍റെ ഭാര്യ നവ്ജോത് സന്ധുവെന്ന അഫ്സാൻ ഗുരു എന്നിവരെ പിന്നീട് കുറ്റവിമുക്തരാക്കി. സംഭവം ഇന്ത്യ പാക് ബന്ധത്തില്‍ വലിയ വിള്ളലാണ് വീഴ്തത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam