മുന്‍ കരസേന മേധാവി ജനറല്‍ എംഎം നരവനേയുടെ പുസ്തകം ഉന്നയിക്കാൻ രാഹുൽ ഗാന്ധിയെ അനുവദിക്കാത്തതിനെ ചൊല്ലിയുള്ള ബഹളം കാരണം ലോക്സഭ ഇന്നും സ്തംഭിച്ചു
ദില്ലി: മുന്‍ കരസേന മേധാവി ജനറല്‍ എംഎം നരവനേയുടെ പുസ്തകം ഉന്നയിക്കാൻ രാഹുൽ ഗാന്ധിയെ അനുവദിക്കാത്തതിനെ ചൊല്ലിയുള്ള ബഹളം കാരണം ലോക്സഭ ഇന്നും സ്തംഭിച്ചു. ചർച്ചയും പ്രധാനമന്ത്രിയുടെ മറുപടിയും ഇല്ലാതെ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയം ലോക്സഭ ബഹളത്തിനിടെ പാസാക്കി. ഇന്ന് രാജ്യസഭയിൽ വൈകീട്ട് പ്രധാനമന്ത്രി നടത്താനിരിക്കുന്ന പ്രസംഗവും തടസപ്പെടുത്താനാണ് പ്രതിപക്ഷ നീക്കം. രാഹുൽ ഗാന്ധിയെ ജെപി നദ്ദ ബോധമില്ലാത്ത ബാലൻ എന്ന് വിളിച്ചത് രാജ്യസഭയിൽ ബഹളത്തിനിടയാക്കി.
ചർച്ചയും പ്രധാനമന്ത്രിയുടെ മറുപടിയും ഇല്ലാതെ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയം പാസാക്കുന്നത് അസാധരണമാണ്. പ്രമേയം അവതരിപ്പിച്ച് ബിജെപി നേതാക്കളായ സർബാനന്ദ സോനോവാൾ, തേജസ്വി സൂര്യ എന്നിവർ സംസാരിച്ചു കഴിഞ്ഞാണ് രാഹുൽ ഗാന്ധി ജനറല്‍ എംഎം നരവനേയുടെ പുസ്തകം ഉന്നയിക്കാൻ ശ്രമിച്ചത്. ഇത് സർക്കാർ തടഞ്ഞതിന് ശേഷമുള്ള രാഷ്ട്രീയ തർക്കം അതേപടി തുടരുകയാണ്. ഇന്നും ലോക്സഭയിൽ നരവനേയുടെ പുസ്തകവും സറണ്ടർ മോദിയെന്നെഴുതിയ പ്ലക്കാർഡും ബാനറുകളുമായി പ്രതിപക്ഷം ബഹളം വച്ചു. രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തതിനെതിരെ രാജ്യസഭയിലും പ്രതിപക്ഷം ഇന്ന് ഒറ്റക്കെട്ടായി പ്രതിഷേധിച്ചു.
അതേസമയം ജനങ്ങൾ നിരന്തരം നിരാകരിക്കുന്ന ബോധമില്ലാത്ത ബാലന്‍റെ തടവറയിലാണ് കോൺഗ്രസെന്ന് ബിജെപി തിരിച്ചടിച്ചു. നദ്ദയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപോയി. കോൺഗ്രസിനെ നേരിട്ട ധനമന്ത്രി നിർമല സീതാരാമൻ പ്രൊഫ ജോസഫിന്‍റെ കൈ വെട്ടിയ കേസും, രാജസ്ഥാനിൽ തയ്യൽകാരനെ വെട്ടികൊലപ്പെടുത്തിയ കേസും പരാമർശിച്ചു. ഇന്ന് അഞ്ച് മണിക്ക് പ്രധാനമന്ത്രി രാജ്യസഭയിൽ മറുപടി നൽകാനിരിക്കേ വലിയ ബഹളം ഉണ്ടാക്കാനാണ് രാവിലെ ചേർന്ന ഇന്ത്യ സഖ്യ യോഗത്തിലെ ധാരണ. ലോക്സഭയിൽ നിന്ന് സസ്പെൻഷൻ നേരിട്ട എട്ട് എംപിമാർ പാർലമെന്‍റ് കവാടത്തിൽ ധർണ തുടരുകയാണ്.

