കൊവിഡ് വാക്സിന്‍; പ്രധാനമന്ത്രി ആദ്യത്തെ ഡോസ് എടുക്കട്ടെയെന്ന് കോണ്‍ഗ്രസ് നേതാവ്

By Web TeamFirst Published Jan 4, 2021, 8:49 PM IST
Highlights

ഷ്യയിലേയും, അമേരിക്കയിലേയും രാജ്യത്തിന്‍റെ തലവന്മാര്‍ ചെയ്തപോലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും, മുതിര്‍ന്ന ബിജെപി നേതാക്കളും ആദ്യം തന്നെ വാക്സിന്‍ എടുക്കണം. 

പാറ്റ്ന: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് അനുമതി നല്‍കിയ കൊവിഡ് വാക്സിനുകള്‍ ആദ്യം എടുക്കട്ടെയെന്ന് കോണ്‍ഗ്രസ് നേതാവ്. ബിഹാറില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് അജിത്ത് ശര്‍മ്മയാണ് ഈ അഭിപ്രായവുമായി രംഗത്ത് എത്തിയത്. പുതിയ വാക്സിന്‍ സംബന്ധിച്ച് ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാക്കാന്‍ മോദി വാക്സിന്‍ എടുക്കേണ്ടത് ആത്യവശ്യമാണെന്ന് അജിത്ത് ശര്‍മ്മ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

നമ്മുക്ക് പുതുവത്സരത്തില്‍ തന്നെ രണ്ട് വാക്സിന്‍ ലഭ്യമായത് നല്ല കാര്യമാണ്. അതിനൊപ്പം തന്നെ ഇത് സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ സംശയവും ഉണ്ട്. ഈ സംശയങ്ങള്‍ മാറ്റാന്‍, റഷ്യയിലേയും, അമേരിക്കയിലേയും രാജ്യത്തിന്‍റെ തലവന്മാര്‍ ചെയ്തപോലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും, മുതിര്‍ന്ന ബിജെപി നേതാക്കളും ആദ്യം തന്നെ വാക്സിന്‍ എടുക്കണം. ഇത് ജനത്തിന് വാക്സിനിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കും- അജിത്ത് ശര്‍മ്മ പറയുന്നു.

ഇപ്പോള്‍ വാക്സിന്‍ വികസിപ്പിച്ച ഭാരത് ബയോടെക്, സെറം ഇന്‍സ്റ്റ്യൂട്ട് എന്നിവ സ്ഥാപിക്കപ്പെട്ടത് കോണ്‍ഗ്രസ് ഭരിക്കുമ്പോഴാണ് അതിനാല്‍ വാക്സിന്‍റെ ക്രഡിറ്റ് കോണ്‍ഗ്രസിനും അവകാശപ്പെട്ടതാണ്. എന്നാല്‍ രണ്ട് വാക്സിനും തങ്ങളുടെ നേട്ടം എന്ന രീതിയില്‍ അവതരിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത് അജിത്ത് ശര്‍മ്മ കുറ്റപ്പെടുത്തി.

നേരത്തെ കോവാക്സിന് അനുമതി നല്‍കിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി രംഗത്ത് എത്തിയിരുന്നു. കോവാക്സിന് അനുമതി നല്‍കിയത് അപക്വവും അപകടകരവുമാണ് എന്നാണ് തരൂര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചത്. 

click me!