
കൊൽക്കത്ത: പശ്ചിമബംഗാൾ സർക്കാരിന്റെ നടപടികൾ നാണക്കേടാണെന്നും ജനാധിപത്യവിശ്വാസികളെയും ഗോത്രവിഭാഗങ്ങളെയും ഒരുപോലെ വേദനിപ്പിക്കുന്നതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതി ദ്രൗപതി മുർമു പങ്കെടുത്ത അന്താരാഷ്ട്ര സാന്താൾ സമ്മേളനത്തിന്റെ വേദി ബിധാന്നഗറിൽ നിന്നും ഗോഷായ്‌പൂരിലേക്ക് മാറ്റിയതാണ് വിവാദങ്ങൾക്ക് ആധാരം. രാഷ്ട്രപതി എന്ന പദവി രാഷ്ട്രീയത്തിന് അതീതമാണ്. ഗോത്രവിഭാഗത്തിൽ നിന്നും ആ പദവിയിലെത്തിയ ദ്രൗപതി മുർമുവിനെ ബംഗാൾ സർക്കാർ അപമാനിച്ചത് അങ്ങേയറ്റം ദൗർഭാഗ്യകരവും അഭൂതപൂർവമായ അപമാനവുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സാന്താൾ സംസ്‌കാരത്തെയും ഗോത്രവിഭാഗങ്ങളെയും തൃണമൂൽ സർക്കാർ എത്രമാത്രം നിസ്സാരമായാണ് കാണുന്നത് എന്നതിന് തെളിവാണ് ഈ സംഭവമെന്നും സംസ്‌കാരത്തോടുള്ള അവഗണനയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. വടക്കൻ ബംഗാളിൽ നടന്ന പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയ രാഷ്ട്രപതി, സംസ്ഥാന സർക്കാരിനെതിരെ നേരിട്ടാണ് വിമർശനങ്ങൾ ഉന്നയിച്ചത്. ബിധാന്നഗറിൽ സ്ഥലപരിമിതിയുണ്ടെന്ന് പറഞ്ഞാണ് വേദി മാറ്റിയത്. എന്നാൽ അവിടെ ആവശ്യത്തിന് സ്ഥലമുണ്ടായിരുന്നു. എന്തുകൊണ്ടാണ് സർക്കാർ വേദി മാറ്റിയതെന്ന് മനസ്സിലാകുന്നില്ല. മമത ബാനർജി എനിക്ക് അനിയത്തിയെപ്പോലെയാണ്. അവർക്ക് എന്നോട് എന്തെങ്കിലും പിണക്കമുണ്ടോ എന്ന് എനിക്കറിയില്ല. തന്നെ സ്വീകരിക്കാൻ മുഖ്യമന്ത്രിയോ മന്ത്രിമാരോ എത്താതിരുന്നതും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
കേന്ദ്രത്തിൽ നിന്നുള്ള വികസന പദ്ധതികൾ ബംഗാളിലെ ഗോത്രവിഭാഗങ്ങളിലേക്ക് എത്തുന്നില്ലെന്നും ചിലർ അവരെ ഒരുമിക്കാനോ വിദ്യാഭ്യാസം നേടാനോ അനുവദിക്കുന്നില്ലെന്നും അവർ തുറന്നടിച്ചു. രാഷ്ട്രപതിയുടെ പ്രസ്താവനകൾ രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു മമത ബാനർജിയുടെ പ്രതികരണം. രാഷ്ട്രപതി തന്റെ പദവിക്ക് നിരക്കാത്ത പ്രസ്താവനകൾ നടത്തരുതെന്ന് മമത ആവശ്യപ്പെട്ടു. ബംഗാളിലെ ഒരു വിഭാഗത്തെക്കുറിച്ച് മാത്രം സംസാരിക്കാതെ എല്ലാ വിഭാഗങ്ങളെയും പരിഗണിക്കണമെന്നും മമത പറഞ്ഞു. ഗോത്രവിഭാഗങ്ങളുടെ ക്ഷേമത്തിനായി സംസ്ഥാന സർക്കാർ ചെയ്ത കാര്യങ്ങൾ വിശദമാക്കി രാഷ്ട്രപതി ഭവനിൽ മെമ്മോറാണ്ടം സമർപ്പിക്കാൻ മമത തന്റെ എംപിമാരോട് ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam