അഫ്ഗാൻ ഭീകരതയുടെ മണ്ണാക്കാനാകില്ല, മുതലെടുക്കുന്നവരെ തിരിച്ചറിയണം; യുഎൻ വീഴ്ചയും ചൂണ്ടികാട്ടി പ്രധാനമന്ത്രി

By Web TeamFirst Published Sep 25, 2021, 7:20 PM IST
Highlights

ഭീകരവാദത്തിലൂടെ നിഴൽ യുദ്ധം തടയുന്നതിൽ യുഎന്നിന് വീഴ്ച പറ്റി. കൊവിഡിന്റെ ഉല്പത്തി കണ്ടെത്തുന്നതിലും യുഎൻ സംശയത്തിൻറെ നിഴലിലായി. യുഎൻ ശക്തിപ്പെടുത്തണം. 

ന്യൂയോർക്ക്: ലോകത്ത് സങ്കുചിത ചിന്തയും തീവ്രവാദവും പടരുകയാണെന്നും ഇത് നേരിടാൻ ശാസ്ത്ര മൂല്യങ്ങളിൽ അധിഷ്ഠിതമായ പഠനം ആവശ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ വളരുമ്പോൾ ലോകം വളരുന്നു. ഇന്ത്യ മാറുമ്പോൾ ലോകം വളരുകയാണെന്നും മോദി യുഎൻ ആസ്ഥാനത്ത് നടത്തിയ പ്രസം​ഗത്തിൽ പറഞ്ഞു. 

ബഹുസ്വരതയാണ് ഇന്ത്യയുടെ ശക്തി. 40 കോടി ജനങ്ങളെ ബാങ്കിംഗ് മേഖലയുമായി ബന്ധിപ്പിച്ചു. ഇന്ത്യ ലോകത്തെ ആദ്യ ഡിഎൻഎ വാക്സീൻ വികസിപ്പിച്ചു. 12 വയസിനു മുകളിലുള്ള എല്ലാവർക്കും വാക്സീൻ നല്കാൻ ഇന്ത്യ തയ്യാറാണ്. ജനാധിപത്യമൂല്യങ്ങളിലൂന്നിയ സാങ്കേതിക വിദ്യ അനിവാര്യമാണെന്നും മോദി പറഞ്ഞു. വാക്സീൻ  ഉത്പാദനത്തിന് ആഗോള കമ്പനികളെ സ്വാഗതം ചെയ്യുന്നു.

ചില രാജ്യങ്ങൾ ഭീകരവാദം രാഷ്ട്രീയ ആയുധമാക്കുന്നു. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നവർക്കും ഇത് ഭീഷണിയായി മാറും. അഫ്ഗാനിസ്ഥാൻ ഭീകരസംഘടനകളുടെ മണ്ണാക്കി മാറ്റാനാവില്ല. അഫ്ഗാനിസ്ഥാനിലെ സ്ഥിതി ചിലർ ഭീകരവാദം പടർത്താൻ മുതലെടുക്കുന്നു. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള ന്യൂനപക്ഷങ്ങൾക്ക് ലോകത്തിൻറെ സഹായം ആവശ്യമാണ്. ഭീകരവാദത്തിലൂടെ നിഴൽ യുദ്ധം തടയുന്നതിൽ യുഎന്നിന് വീഴ്ച പറ്റി. കൊവിഡിന്റെ ഉല്പത്തി കണ്ടെത്തുന്നതിലും യുഎൻ സംശയത്തിൻറെ നിഴലിലായി. യുഎൻ ശക്തിപ്പെടുത്തണമെന്നും മോദി പറഞ്ഞു. 

പാക് കേന്ദ്രീകൃത ഭീകരവാദത്തിലേക്ക് ശ്രദ്ധ തിരിച്ച് മോദി

പാക് കേന്ദ്രീകൃത ഭീകരവാദത്തിലേക്ക് ശ്രദ്ധ തിരിക്കാൻ ഐക്യരാഷ്ട്രസഭയിലും  പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആയി. പാകിസ്ഥാൻ അഫ്ഗാനിസ്ഥാനിൽ ആത്മാർത്ഥ ഇടപെടൽ ആല്ല നടത്തുന്നത് എന്ന സന്ദേശം നല്കാനാണ് മോദി ശ്രമിച്ചത്. ലോകമാധ്യമ റിപ്പോർട്ടുകൾ തൻറെ സർക്കാരിനുണ്ടാക്കിയ പ്രതിച്ഛായ നഷ്ടം പരിഹരിക്കാനുള്ള ശ്രമവും മോദി നടത്തി.
 
 കരവാദത്തിലൂടെയുള്ള നിഴൽ യുദ്ധം തടയാൻ ഐക്യരാഷ്ട്ര സഭയ്ക്കു പോലും കഴിഞ്ഞില്ലെന്ന തുറന്നു പറച്ചിലിലൂടെ, പാക് കേന്ദ്രീകൃത ഭീകരവാദത്തെ എതിർക്കുമ്പോഴും ഇത് ഇല്ലായ്മ ചെയ്യാൻ സഹകരിക്കാത്ത രാജ്യങ്ങൾക്കെല്ലാം മുന്നറിയിപ്പ് നല്കാനാണ് മോദി ഐക്യരാഷ്ട്രസഭയിൽ ശ്രമിച്ചത്. താലിബാനെ തള്ളിപറഞ്ഞില്ല. എന്നാൽ താലിബാൻറെയും അവിടെ ഇടപെടുന്ന പാകിസ്ഥാൻറെയും ആയുധം ഭീകരവാദമെന്ന് സ്ഥാപിക്കാൻ മോദി ശ്രമിച്ചു. അഫ്ഗാനിസ്ഥാനിലെ ജനതയെ സഹായിക്കണം എന്ന് ഊന്നിപറഞ്ഞ് ഇനിയുള്ള നീക്കങ്ങളിൽ ഇന്ത്യയെ അവഗണിക്കാൻ കഴിയില്ല എന്ന സന്ദേശം കൂടി മോദി നല്കി. വാക്സീൻ ഉത്പാദനം വിശദീകരിച്ചത് കൊവിഡ് രണ്ടാം തരംഗത്തിനു ശേഷമുള്ള മാധ്യമ റിപ്പോർട്ടുകളുണ്ടാക്കിയ പ്രതിച്ഛായ നഷ്ടം മറികടക്കാനുള്ള ലക്ഷ്യവുമായാണ്. വികസന നയങ്ങൾക്കൊപ്പം ചായവിറ്റു നടന്ന തൻറെ ഉയർച്ച ഉദാഹരണമാക്കി കുടുംബാധിപത്യമല്ല ജനാധിപത്യം തന്നെയാണ് പുലരുന്നത് എന്ന സന്ദേശവും അദ്ദേഹം പകർന്നു. 

വെട്ടിപ്പിടിക്കൽ നയം പരാമർശിച്ച് ചൈനയ്ക്കെതിരായ നിലപാടും മോദി മറച്ചു വച്ചില്ല. വികസന നേട്ടങ്ങൾ എണ്ണിപറഞ്ഞ മോദി ഇന്ത്യയിലെ വോട്ടർമാരെ കൂടിയാണ് യുഎൻ വേദിയിൽ നില്ക്കുമ്പോൾ ലക്ഷ്യമിട്ടത്.

 

click me!