
ദില്ലി: റഷ്യൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രിയയിലെത്തി. 40 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത്. 1983ൽ ഇന്ദിരാഗാന്ധിയാണ് ഓസ്ട്രിയ സന്ദർശിച്ച അവസാനത്തെ പ്രധാനമന്ത്രി. വിയന്നയിൽ എത്തിയ മോദി, ഓസ്ട്രിയൻ പ്രസിഡൻ്റ് അലക്സാണ്ടർ വാൻ ഡെർ ബെല്ലനെയും ചാൻസലർ നെഹാമറെയും കാണും. ഇന്ത്യയിലെയും ഓസ്ട്രിയയിലെയും വ്യവസായ പ്രമുഖരെ ഇരു നേതാക്കളും അഭിസംബോധന ചെയ്യും. ഇരു രാജ്യങ്ങളും തങ്ങളുടെ ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനും വിവിധ ഭൗമരാഷ്ട്രീയ വെല്ലുവിളികൾ നേരിടുന്നതിന് സഹകരണം തേടും. വിയന്നയിലെ ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളുമായും മോദി സംവദിക്കും.
ജനാധിപത്യം, സ്വാതന്ത്ര്യം, നിയമവാഴ്ച എന്നീ മൂല്യങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുള്ള അടിത്തറയാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. 2021-ൽ, ഗ്ലാസ്‌ഗോയിൽ പ്രധാനമന്ത്രി മോദി അന്നത്തെ ഓസ്ട്രിയൻ ചാൻസലർ അലക്‌സാണ്ടർ ഷാലെൻബർഗുമായി ചർച്ച നടത്തിയിരുന്നു. അദ്ദേഹം ഇപ്പോൾ രാജ്യത്തിൻ്റെ വിദേശകാര്യ മന്ത്രിയാണ്. അടിസ്ഥാന സൗകര്യങ്ങൾ, പുനരുപയോഗ ഊർജം, ഉന്നത സാങ്കേതിക മേഖലകൾ, സ്റ്റാർട്ടപ്പ് മേഖലകൾ, മാധ്യമങ്ങൾ, വിനോദം എന്നിവയിൽ ഉഭയകക്ഷി സഹകരണം തേടും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam