
മുംബൈ: ബൈക്കുളയിൽ മുഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളികകൾ വിതരണം ചെയ്ത സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്. രണ്ടുവർഷം മുൻപ് ഭാര്യ ഉപേക്ഷിച്ച് പോയതിന്റെ പകയിലാണ് നിരവധിപേരെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ട് വിഷഗുളികകൾ വിതരണംചെയ്തതെന്നാണ് പ്രതിയായ ഫയ്യാസ് പ്രേംജിയുടെ മൊഴി.
ക്യാപ്സൂളുകൾക്കുള്ളിൽ വിഷവസ്തുക്കൾ നിറച്ച് വിതരണംചെയ്ത ഫയ്യാസ് പ്രേംജി പൂണെ സ്വദേശിയാണ്. മുഹറം ആഘോഷവുമായി ബന്ധപ്പെട്ട പരിപാടിക്കെത്തിയവർക്ക് വേദനസംഹാരികളാണെന്നും പ്രതിരോധശേഷി വർധിപ്പിക്കാനുള്ള മരുന്നാണെന്നും പറഞ്ഞാണ് ഈ വിഷഗുളികകൾ വിതരണംചെയ്തത്. ഗുളിക കഴിച്ച പലർക്കും ശാരീരികാസ്വാസ്ഥ്യമുണ്ടായി. ചിലർക്ക് കടുത്ത ഛർദിയും അനുഭവപ്പെട്ടു. ഇതിനിടെ, പ്രതിയുടെ ഗുളികവിതരണത്തിൽ സംശയം തോന്നിയ ചില വനിതാ വൊളണ്ടിയർമാർ വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് സിങ്ക് ഫോസ്ഫൈഡ് ഉൾപ്പെടെയുള്ള വിഷവസ്തുക്കളാണ് ക്യാപ്സ്യൂളിൽ അടങ്ങിയിരുന്നതെന്ന് കണ്ടെത്തിയത്.
രണ്ടുവർഷം മുൻപാണ് ഫയ്യാസ് പ്രേംജിയുടെ ഭാര്യ ഇയാളെ ഉപേക്ഷിച്ചുപോയതെന്ന് പൊലീസ് പറഞ്ഞു. തന്റെ ദാമ്പത്യം തകർന്നതോടെ ലോകം മുഴുവൻ തനിക്കെതിരായെന്നാണ് പ്രതി വിശ്വസിച്ചത്. ഇതോടെയാണ് ലോകത്തോട് പ്രതികാരം ചെയ്യാൻ വിഷഗുളിക നിർമിച്ച് ആളുകളെ അപായപ്പെടുത്താൻ തീരുമാനിച്ചത്. 15,000 പേരെ എങ്കിലും കൊല്ലാനായിരുന്നു പ്രതിയുടെ പദ്ധതി. ഇതിനായി 15,000-ഓളം വിഷഗുളികകളും തയ്യാറാക്കിയിരുന്നു. ഈ ഗുളികകൾ ചിലതാണ് പ്രതി മുഹറം ആഘോഷത്തിന് എത്തിയവർക്ക് നൽകിയതെന്നും പൊലീസ് പറഞ്ഞു.
പ്രതി നേരത്തേ ഇറാനിലേക്ക് യാത്ര നടത്തിയതെന്ന് പൊലീസ് വിശദമായി അന്വേഷിച്ചിരുന്നു. ഫയ്യാസ് പ്രേംജിയുടെ അമ്മയും സഹോദരിയും ഇറാനിലാണ് താമസിക്കുന്നതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇവരുമായി ഇയാൾ സ്ഥിരമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ, പ്രതിയുടെ ഫോണിൽനിന്ന് ഇറാനിലെ മറ്റുചില നമ്പറുകളടക്കം കിട്ടിയിട്ടുണ്ട്. ഇതുസംബന്ധിച്ചും ഫോണിലെ കൂടുതൽവിവരങ്ങൾക്കും ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പൊലീസ് പറഞ്ഞു. പ്രതി മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നുണ്ടെന്നും ഇയാൾ നേരത്തേ മാനസികാരോഗ്യ ചികിത്സ തേടിയിട്ടുണ്ടോ എന്നതടക്കം പരിശോധിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam