രാജ്യം വലിയൊരു പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ സമയത്ത് ഡ്യൂട്ടി ചെയ്യാൻ സന്നദ്ധനാണെന്ന് മേലുദ്യോഗസ്ഥനെ അറിയിച്ചു. എന്നാൽ യാത്രാ സൗകര്യം ഇല്ല എന്ന് പറഞ്ഞ് അദ്ദേഹം എന്നെ പിന്തിരിപ്പിക്കാനാണ് ശ്രമിച്ചത്.
മധ്യപ്രദേശ്: കിലോമീറ്ററുകൾ നടന്ന് സ്വദേശങ്ങളിലേക്ക് മടങ്ങിപ്പോകുന്ന തൊഴിലാളികളെക്കുറിച്ച് നിരവധി വാർത്തകൾ പുറത്ത് വന്നിരുന്നു. രാജ്യത്താകെ 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഗതാഗത സൗകര്യങ്ങളെല്ലാം തന്നെ നിർത്തി വച്ചിരിക്കുകയാണ്. എന്നാൽ സ്വന്തം ഡ്യൂട്ടി നിർവ്വഹിക്കാൻ ഏത് റിസ്കും എടുക്കാൻ തയ്യാറാണെന്ന് തെളിയിച്ചിരിക്കുകയാണ് ഉത്തർപ്രദേശിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥൻ ദിഗ് വിജയ് ശർമ്മ. 22 കാരനായ ഇദ്ദേഹം ഭക്ഷണമോ വെള്ളമോ പോലും ലഭിക്കാതെ 20 മണിക്കൂർ തുടർച്ചായി നടന്നാണ് ഡ്യൂട്ടിക്കെത്തിയത്. അതായത് സ്വദേശമായ ഉത്തർപ്രദേശിൽ നിന്ന് മധ്യപ്രദേശിലെ രാജ്ഗഡിലേക്ക് 450 കിലോമീറ്ററാണ് അദ്ദേഹം കാൽനടയായി യാത്ര ചെയ്തത്.
രാജ്യം വലിയൊരു പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ സമയത്ത് ഡ്യൂട്ടി ചെയ്യാൻ സന്നദ്ധനാണെന്ന് മേലുദ്യോഗസ്ഥനെ അറിയിച്ചു. എന്നാൽ യാത്രാ സൗകര്യം ഇല്ല എന്ന് പറഞ്ഞ് അദ്ദേഹം എന്നെ പിന്തിരിപ്പിക്കാനാണ് ശ്രമിച്ചത്. ശർമ്മ പറഞ്ഞു. ഇത്രയും ദൂരം നടന്നെത്തിയതിനാൽ കാൽ മസിലുകൾക്ക് വേദനയുണ്ടെങ്കിലും ഉത്തരവാദിത്വത്തിൽ നിന്ന് പിൻമാറാൻ തയ്യാറെല്ലെന്നാണ് ശർമ്മയുടെ വാക്കുകൾ. മാർച്ച് 25 നാണ് ഞാൻ യാത്ര ആരംഭിച്ചത്. 20 മണിക്കൂറോളം നടന്നു. ഇതിനിടയിൽ ബൈക്കുകളിൽ ലിഫ്റ്റ് ചോദിച്ചിരുന്നു. ശനിയാഴ്ച രാത്രിയോടെ ഞാൻ രാജ്ഗഡിലെത്തിച്ചേർന്നു. എത്തിയ വിവരം മേലുദ്യോഗസ്ഥനെ അറിയിക്കുകയും ചെയ്തു. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് സംസാരിക്കവേ ശർമ്മ വെളിപ്പെടുത്തി.
ഒരു ദിവസം ഒന്നും കഴിക്കാതെയായിരുന്നു നടന്നത്. പിന്നീട് വഴിയിൽ ചില സാമൂഹ്യസംഘടനകൾ നൽകിയ ഭക്ഷണം കഴിച്ചു. കാലുകൾക്ക് വേദനയുളളതിനാൽ ഇപ്പോൾ വിശ്രമം അനുവദിച്ചിരിക്കുകയാണ്. വൈകാതെ ഡ്യൂട്ടിയിൽ പ്രവേശിക്കും. ശർമ്മ പറഞ്ഞു. 2018 ജൂൺ 1 നാണ് ശർമ്മ് പൊലീസിൽ ജോലി നേടുന്നത്. ദിഗ്വിജയ് ശർമ്മയുടെ ജോലിയോടുള്ള പ്രതിബന്ധതയെ അഭിനന്ദിച്ചിരിക്കുകയാണ് മേലധികാരികൾ.