
ഹൈദരാബാദ്: ഹൈദരാബാദിൽ ആശുപത്രിയിൽ വച്ച് കുപ്രസിദ്ധ ഗുണ്ടയെ പൊലീസ് വെടിവച്ച് കൊന്നു. ഷെയ്ഖ് റിയാസ് എന്ന ഗുണ്ടയാണ് കൊല്ലപ്പെട്ടത്. നിസാമാബാദ് ആശുപത്രിയിൽ ആണ് സംഭവം. റിയാസിനെ പിടികൂടാൻ ഏറെക്കാലമായി അന്വേഷണത്തിലായിരുന്നു തെലങ്കാന പൊലീസ്. കഴിഞ്ഞ ഞായറാഴ്ച ഇയാളെ പിടികൂടാനുള്ള ശ്രമത്തിനിടെ പ്രമോദ് കുമാർ എന്ന കോണ്‍സ്റ്റബിൾ കൊല്ലപ്പെട്ടു. പ്രമോദിനെ റിയാസ് കുത്തിക്കൊല്ലുകയായിരുന്നു. പിന്നാലെ റിയാസിനെ പൊലീസ് പിടികൂടി.
വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ പൊലീസിനെ റിയാസ് ആക്രമിക്കാൻ ശ്രമിച്ചു. തോക്ക് തട്ടിയെടുത്ത് ഇയാൾ വെടിയുതിർത്തു. തുടർന്ന് റിയാസിന് നേരെ പൊലീസ് വെടിയുതിർക്കുകയായിരുന്നു. വെടിവയ്പ്പിൽ ഒരു പൊലീസ് കോൺസ്റ്റബിളിന് പരിക്കേറ്റു. അറുപതിലേറെ കേസുകളിൽ പ്രതിയാണ് റിയാസ്.
കൊല്ലപ്പെട്ട കോണ്‍സ്റ്റബിൾ പ്രമോദിന്‍റെ കുടുംബത്തിന് തെലങ്കാന സർക്കാർ ഒരു കോടി രൂപ സഹായധനം പ്രഖ്യാപിച്ചു. വിരമിക്കുന്നത് വരെയുള്ള ആനുകൂല്യങ്ങളും കുടുംബത്തിന് നൽകും.