
ഗാസിയാബാദ്: ലോണി ആക്രമണക്കേസില്‍ ട്വിറ്റര്‍ എംഡിക്ക് നോട്ടീസ് അയച്ച് ഗാസിയാബാദ് പൊലീസ്. ഗാസിയാബാദില്‍ മുതിര്‍ന്ന പൌരന്‍ അക്രമത്തിനിരയായി മരിച്ച സംഭവത്തിലാണ് നോട്ടീസ്. നാലുപേര്‍ ചേര്‍ന്ന് താടി മുറിച്ച ശേഷം ജയ്ശ്രീരാം വിളിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് നടന്ന മര്‍ദ്ദനത്തിലാണ് ഇയാള്‍ മരിച്ചതെന്നായിരുന്നു ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. ഈ സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ വീഡിയോ പ്രചരിച്ചതിനാണ് ഗാസിയാബാദ് പൊലീസ് ട്വിറ്റര്‍ ഇന്ത്യ എം ഡി മനീഷ് മഹേശ്വരിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. 7 ദിവസത്തിനുള്ളിൽ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നിർദ്ദേശം. സംഭവത്തിന് വര്‍ഗായപരമായ വശമില്ലെന്നാണ് പൊലീസ് വാദിക്കുന്നത്. വൃദ്ധനെ മർദ്ദിച്ച സംഭവം തെറ്റായി പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് മൂന്ന് മാധ്യമ പ്രവർത്തകർക്കെതിരെ യുപി പൊലീസ് കേസെടുത്തിരുന്നു.
ഗാസിയാബാദ് പൊലീസ് സംഭവത്തിൽ വ്യക്തത വരുത്തിയിട്ടും ട്വിറ്റർ ഹാന്റിലുകൾ വീഡിയോ നീക്കം ചെയ്തിരുന്നില്ല. ഗാസിയാബാദിലെ ലോണിൽ ജൂൺ അഞ്ചിനാണ് വൃദ്ധനു നേരെ ആക്രമണമുണ്ടായത്. ഓട്ടോറിക്ഷയിൽ പോവുകയായിരുന്ന അബ്ദുൾ സമദ് എന്ന വൃദ്ധനെ ഒരു കൂട്ടം ആളുകൾ പിടിച്ചിറക്കി അടിച്ചെന്നായിരുന്നു പരാതി. കൂട്ടത്തിലൊരാൾ കത്തി ഉപയോഗിച്ച് വയോധികൻറെ താടി മുറിക്കുന്നതും വൈറലായ ദൃശ്യങ്ങളിൽ കാണാമായിരുന്നു.
സംഭവത്തിൽ പ്രവേഷ് ഗുജ്ജർ എന്നയാളെ ഗാസിയാബാദ് പൊലീസ് അറസ്റ്റ് ചെയ്തിതുന്നു. ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിച്ചിട്ടും അത് ചെയ്യാത്തതിനാണ് തന്നെ അടിച്ചത് എന്ന് അബ്ദുൾ സമദ് പറഞ്ഞിരുന്നതായും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam