
മുംബൈ: വിമത എംഎൽഎമാരും ഉദ്ധവ് വിഭാഗവും നിലപാട് കടുപ്പിച്ചതോടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. ദേവേന്ദ്ര ഫഡ്നവിസുമായി ഏക്നാഥ് ഷിൻഡെ കഴിഞ്ഞ ദിവസം രാത്രി വഡോദരയിൽ എത്തി ചർച്ച നടത്തി. നിയമസഭയിൽ പ്രത്യേക ബ്ലോക്കായി നിൽക്കുമെന്നറിയിച്ച ഷിൻഡെ വിഭാഗത്തിന് ബിജെപി പിന്തുണ ഫഡ്‌നാവിസ് ഉറപ്പ് നൽകിയെന്നാണ് വിവരം. 50 എംഎല്‍എമാര്‍ ഗുവാഹത്തിയിലേക്ക് എത്തുമെന്ന് ഷിൻഡെ അവകാശപ്പെട്ടെങ്കിലും എണ്ണം 47 ൽ തന്നെ നിൽക്കുകയാണ്. അതിനിടെ ഉദ്ധവ് താക്കറെയ്ക്ക് പാർട്ടിയിൽ കൂടുതൽ അധികാരങ്ങൾ നൽകുന്ന ആറ് പ്രമേയങ്ങൾ മറുപക്ഷം പാസാക്കി. അതേസമയം അക്രമ സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ ജാഗ്രത കർശനമാക്കി. മുംബൈയിൽ നിരോധനാജ്ഞ തുടരുകയാണ്.
ശിവസേനയെ പിളർത്തി പുതിയ പാർട്ടി രൂപീകരിക്കാനാണ് വിമത നേതാവ് ഏകനാഥ് ഷിൻഡേയുടെ തീരുമാനം. ശിവസേന ബാലസാഹേബ് എന്ന പേരിൽ പുതിയ ഗ്രൂപ്പായി മാറാൻ വിമത യോഗത്തിൽ തീരുമാനിച്ചു. ശിവസേനയെന്നോ ബാലാസാഹേബ് എന്നോ പേര് ഉപയോഗിക്കാനുള്ള അവകാശം മറ്റാർക്കുമില്ലെന്ന് ശിവസേനാ ഔദ്യോഗിക പക്ഷം പ്രമേയം പാസാക്കിയിട്ടുണ്ട്. നിയമസഭയിൽ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കുമെന്നാണ് വിമത എംഎൽഎമാർ പറയുന്നത്, ഡെപ്യുട്ടി സ്പീക്കർക്ക് തങ്ങളെ പുറത്താക്കാൻ അധികാരമില്ലെന്നും ഈ നീക്കത്തെ നിയമപരമായി നേരിടുമെന്നും വിമത എംഎൽഎ ദീപക് സർക്കർ പറഞ്ഞു. ശിവസേന വിടുമെന്ന പ്രചാരണം തെറ്റാണെന്നും മൂന്നിൽ രണ്ട് ഭൂരിപക്ഷമുള്ള തങ്ങൾ തങ്ങളുടെ നേതാവിനെ തെരഞ്ഞെടുത്തുവെന്നും മറുപക്ഷത്ത് 17 എംഎൽഎമാരിൽ കൂടുതൽ ഇല്ലെന്നും വിമത എംഎൽഎമാര്‍ വാദിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam