ഭാരത്തിൽ നിന്നുള്ള ആദ്യത്തെ അൽമായ രക്തസാക്ഷിയാണ് ദേവസഹായം പിള്ള.
വത്തിക്കാന്‍: ഭാരതീയ കത്തോലിക്ക സഭയുടെ പ്രഥമ അൽമായ രക്തസാക്ഷി ദേവസഹായം പിള്ള (Devasahayam Pillai) ഇനി വിശുദ്ധൻ. വത്തിക്കാനിൽ നടന്ന ചടങ്ങിൽ ദേവസഹായം പിള്ള അടക്കം 10 പേരെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. വിശ്വാസത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച് 270 വർഷം പിന്നിടുമ്പോഴാണ് ദേവസഹായം പിള്ള വിശുദ്ധ ഗണത്തിലേക്ക് ഉയർത്തപ്പെട്ടത്. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്‌സ് ചത്വരത്തിൽ നടന്ന ചടങ്ങിന് ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽകി. വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ട 10 പേരുടെയും ജീവചരിത്രം വായിച്ചു. ഇതിന് ശേഷം വിശുദ്ധരുടെ നാമകരണ ചുമതല വഹിക്കുന്ന തിരുസംഘത്തിന്‍റെ കർദിനാൾ ഇവരെ വിശുദ്ധരായി പ്രഖ്യാപിക്കണം എന്ന് മാര്‍പാപ്പയോട് അഭ്യർഥിച്ചു. സകല വിശുദ്ധരോടുമുള്ള പ്രാർഥനയ്ക്ക് പിന്നാലെ ദേവസഹായം പിള്ളയയെയും മറ്റ് ഒന്‍പത് പേരെയും മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു.
കേരളത്തിലെ കത്തോലിക്കാ സഭ മേലധ്യക്ഷന്മാരും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.1712 ൽ കന്യാകുമാരിക്ക് അടുത്ത് നട്ടലതായിരുന്നു ദേവസഹായം പിള്ള എന്ന നീലകണ്ഠ പിള്ളയുടെ ജനനം. തിരുവിതകൂർ സൈന്യത്തിലെ അംഗമായിരിക്കെ ക്രിസ്തുമത്തിൽ ആകൃഷ്ടനായി മതംമാറി. മതംമാറ്റത്തിൽ രോഷാകുലരായ തിരുവിതകൂർ രാജഭരണം, 1752 ൽ നഗർകോവിലിന് അടുത്ത് കറ്റാടിമലയിൽ വച്ച് ദേവസഹായം പിള്ളയെ വെടിവച്ചു കൊന്നു. കറ്റാടിമലയിലെ വ്യാകുലമാതാവിന്‍റെ പള്ളിയിലും പ്രത്യേക പ്രാർത്ഥന ചടങ്ങുകളുണ്ടായിരുന്നു. കിരീട പ്രദക്ഷിണവും കൃതജ്ഞത ബലിയും നടന്നു. കേരളത്തിലെ പള്ളികളിലും വിപുലമായ ചടങ്ങുകൾ നടന്നു. ദേവസഹായം പിള്ള ആദ്യമായി സ്ഥാപിച്ച കമുകിൻകോഡ് പള്ളിയിലും അദ്ദേഹത്തിന്‍റെ പേരിലുള്ള ചവല്ലൂർപോറ്റയിലെ പള്ളിയിലും പ്രത്യേക ശുശ്രൂഷ നടന്നു.