മോദിയെ പുറത്താക്കണമെന്ന് പോസ്റ്റർ; ദില്ലിയിൽ നാല് പേർ അറസ്റ്റിൽ, 44 കേസ്

By Web TeamFirst Published Mar 22, 2023, 9:42 AM IST
Highlights

ഇന്നലെയാണ് രാജ്യ തലസ്ഥാനത്ത് വിവിധയിടങ്ങളിൽ പൊലീസ് പരിശോധന നടത്തിയത്. ഇതിൽ രണ്ടായിരത്തോളം മോദി വിരുദ്ധ പോസ്റ്ററുകൾ പൊലീസ് പിടിച്ചെടുത്തു. 

ദില്ലി: പ്രധാമന്ത്രി നരേന്ദ്രമോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിൽ പോസ്റ്ററുകളിറക്കിയ സംഭവത്തിൽ നാലുപേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേർ പ്രിന്റിങ് പ്രസ് നടത്തിവരുന്നവരാണ്. സംഭവവുമായി ബന്ധപ്പെട്ട് 44 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മോദിക്കെതിരെയുള്ള രണ്ടായിരം പോസ്റ്ററുകളാണ് പിടിച്ചെടുത്തത്. 

ഇന്നലെയാണ് രാജ്യ തലസ്ഥാനത്ത് വിവിധയിടങ്ങളിൽ പൊലീസ് പരിശോധന നടത്തിയത്. ഇതിൽ രണ്ടായിരത്തോളം മോദി വിരുദ്ധ പോസ്റ്ററുകൾ പൊലീസ് പിടിച്ചെടുത്തു. മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്നായിരുന്നു പോസ്റ്ററുകളിൽ ആവശ്യപ്പെട്ടിരുന്നത്. അതേസമയം, ആംആദ്മി പാർട്ടിയുടെ ഓഫീസിലേക്ക് എത്തിക്കാനുള്ള പോസ്റ്ററുകളാണ് പിടിച്ചെടുത്തത് എന്നാണ് വിവരം. പോസ്‌റ്ററുകൾ എഎപി ആസ്ഥാനത്ത് എത്തിക്കാൻ നിർദേശം നൽകിയതായി ഡ്രൈവർ പൊലീസിനോട് പറഞ്ഞു. 50,000 പോസ്റ്ററുകൾ അച്ചടിക്കാൻ ഓർഡർ ലഭിച്ചതായി അറസ്റ്റിലായ പ്രിന്റിങ് പ്രസ് ഉടമകൾ പറഞ്ഞു. അതേസമയം, വിഷയത്തിൽ പ്രതികരിക്കാൻ ആംആദ്മി പാർട്ടി ഇതുവരേയും തയ്യാറായിട്ടില്ല. 

ദില്ലിയിലെ ജനങ്ങളോട് നിങ്ങൾക്കെന്താണിത്ര ദേഷ്യം', കേന്ദ്രത്തോട് പൊട്ടിത്തെറിച്ച് കെജ്രിവാൾ

അതേസമയം, ദില്ലി ബജറ്റ് ഇന്ന് അവതരിപ്പിക്കും. മുഖ്യമന്ത്രി കെജ്രിവാള്‍ ഇന്ന് ബജറ്റ് അവതരിപ്പിക്കുമെന്നാണ് വിവരം. ദില്ലി ബജറ്റ് അവതരണത്തിന് കേന്ദ്രസർക്കാർ അനുമതിയിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി ദില്ലി സർക്കാരിനെ അറിയിച്ചു. ഇന്നലെ അവതരിപ്പിക്കാനിരുന്ന ബജറ്റ് കേന്ദ്ര അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ അവതരിപ്പിക്കാന്‍ ദില്ലി സർക്കാരിന് കഴിഞ്ഞിരുന്നില്ല. അടിസ്ഥാന സൗകര്യവികസനത്തിനും പരസ്യത്തിനും മാറ്റി വെച്ച തുകയില്‍ വിശദീകരണം തേടിയാണ് കേന്ദ്രം അനുമതി നിഷേധിച്ചത്. ഇതില്‍ ദില്ലി സർക്കാർ വിശദീകരണം നല്‍കിയ സാഹചര്യത്തിലാണ് ഇപ്പോഴത്തെ നടപടിയെന്നാണ് സൂചന. വിഷയത്തില്‍ കേന്ദ്ര സർക്കാരിന്‍റേത് ഭരണഘടന വിരുദ്ധ നടപടിയെന്ന് കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അനുമതി നല്‍കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രിക്ക് കത്തും നല്‍കിയിരുന്നു.  

click me!