
കൊൽക്കത്ത: ബംഗാൾ പ്രതിസന്ധിയിൽ മമത ബാനർജി തൃണമൂൽ നേതാക്കളുടെ അടിയന്തര യോഗം വിളിച്ചു. രാജി വച്ച സുവേന്ദു അധികാരി കൂടുതൽ നേതാക്കളെ ഒപ്പം കൂട്ടി ബിജെപിയിൽ ചേർന്നേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് യോഗം. സുവേന്ദു അധികാരിയെ പിന്തുണയ്ക്കുന്ന പത്ത് തൃണമൂൽ എംഎൽഎമാർ പാർടി വിടാനൊരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ. നാളത്തെ അമിത് ഷായുടെ റാലിയിൽ വിമത നേതാക്കൾ ബിജെപിയിൽ ചേർന്നേക്കും.
മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരി വ്യാഴാഴ്ചയാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ് സുവേന്ദു അധികാരി. ശക്തനായ നേതാവിനെ പാര്‍ട്ടിയിലെത്തിച്ച് അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി.
കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള അധികാര വടംവലി മുറുകുന്നതിനിടെയാണ് മമതയെ കൂടുതൽ സമ്മർദ്ദത്തിലാക്കിക്കൊണ്ടുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങൾ.
ഇതിനിടെ മമതയ്ക്ക് പിന്തുണയുമായി അരവിന്ദ് കെജ്‍രിവാൾ രംഗത്തെത്തി. ബംഗാൾ സർക്കാരിന്റെ അധികാരത്തിൽ കടന്നുകയറാനുള്ള കേന്ദ്ര സർക്കാർ നീക്കം അപലപനീയമാണെന്നും ഫെഡറൽ സംവിധാനം അസ്ഥിരപ്പെടുത്താനും അട്ടിമറിക്കാനുമാണ് കേന്ദ്ര ശ്രമമെന്നും കെജ്‍രിവാൾ ആരോപിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam