
ബിജെപി നേതാവും ഭോപ്പാല്‍ എംപിയുമായ പ്രഗ്യാ സിംഗ് താക്കൂറിന് (Pragya Singh Thakur) കൊവിഡ് (Covid positive). ഡോക്ടര്‍മാരുടെ ചികിത്സയിലാണുള്ളതെന്നും കൊവിഡ് പോസിറ്റീവായ വിവരവും പ്രഗ്യാ സിംഗ് താക്കൂര്‍ തന്നെയാണ് ട്വീറ്റിലൂടെ വ്യക്തമാക്കിയത്. കഴിഞ്ഞ രണ്ട് ദിവസത്തില്‍ എംപിയുമായി സമ്പര്‍ക്കത്തില്‍ വന്നവരോട് കൊവിഡ് പരിശോധന നടത്താനും നിരീക്ഷണത്തില്‍ പോകാനും എം പി നിര്‍ദ്ദേശിച്ചു.
ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്നും ട്വീറ്റില്‍ എം പി ആവശ്യപ്പെടുന്നു. കൊവിഡ് സംബന്ധിയായി പരാമര്‍ശങ്ങള്‍ക്ക് നേരത്തെ ഏറെ വിമര്‍ശനം നേരിട്ട ബിജെപി നേതാവാണ് ഇവര്‍. കൊറോണ വൈറസ് ഉണ്ടാക്കുന്ന ശ്വാസകോശത്തിലെ അണുബാധ ചെറുക്കാന്‍ ഗോമൂത്രത്തിന് സാധിക്കുമെന്നായിരുന്നു ഇവരുടെ അവകാശവാദം. തനിക്ക് കൊവിഡ് വരാത്തതും ഗോ മൂത്രം ഉപയോഗിക്കുന്നത് മൂലമെന്നും ഇവര്‍ അവകാശപ്പെട്ടിരുന്നു.
2008ലെ മാലേഗാവ് സ്ഫോടനകേസിലെ പ്രതിയായ പ്രഗ്യ സിങ് താക്കൂർ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോടതിയിൽ ഹാജരാകാത്തത് വിവാദമായിരുന്നു.കോടതി നടപടികളിൽ നിന്നും ഒഴിഞ്ഞുനിൽക്കുമ്പോഴും പൊതുവേദിയിൽ ഡാൻസ് ചെയ്തതും മൈതാനത്ത് അവർ കായിക മത്സരങ്ങളിൽ ഏർപ്പെട്ടതും വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
ഇന്ത്യന്‍ പശുവിന്‍റെ മൂത്രം കൊവിഡ് തടയും, മരങ്ങള്‍ കുറഞ്ഞത് ഓക്സിജന്‍ ക്ഷാമത്തിന് കാരണം: ബിജെപി എംപി
ഇന്ത്യന്‍ പശുവിന്‍റെ മൂത്രം കുടിച്ചാൽ കൊവിഡ് വരില്ലെന്ന് ഭോപ്പാലിലെ ബിജെപി എംപി പ്രഗ്യാ സിംഗ് താക്കൂര്‍. ദിവസവും ഗോമൂത്രം കുടിക്കുന്നതിനാല്‍ തനിക്ക് കുത്തിവയ്പ്പിന്‍റെയോ മരുന്നിന്‍റെയോ ആവശ്യമില്ല. ആലും വേപ്പും പോലുള്ള മരങ്ങള്‍ കുറവായതുകൊണ്ടാണ് രാജ്യത്ത് ഓക്സിജന്‍ ക്ഷാമം ഉണ്ടായതെന്നും പ്രഗ്യാ സിംഗ് പറഞ്ഞു. ഭോപ്പാലിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവം ആയില്ലെന്ന വിമര്‍ശനത്തിനിടെയാണ് പ്രഗ്യയുടെ പ്രതികരണം.
കൊറോണയെ തുരത്താന്‍ ഹനുമാന്‍ കീര്‍ത്തനം ചൊല്ലണം; വിചിത്ര നിര്‍ദ്ദേശവുമായി ബിജെപി എംപി
കൊവിഡിനെ തുരത്താന്‍ വിചിത്ര നിര്‍ദ്ദേശവുമായി ബിജെപി എംപി. കൊവിഡ് 19 മഹാമാരിയെ തുരത്താന്‍ നിത്യവും ഹനുമാന്‍ കീര്‍ത്തനം ചൊല്ലണമെന്ന നിര്‍ദ്ദേശവുമായി ഭോപ്പാല്‍ എംപി പ്രഗ്യ സിംഗ് താക്കൂറാണെത്തിയത്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന്‍റെ തറക്കല്ലിടുന്ന ഓഗസ്റ്റ് അഞ്ച് വരെ ഹനുമാന്‍ കീര്‍ത്തനം ആലപിക്കണമെന്നായിരുന്നു പ്രഗ്യ സിംഗ് താക്കൂര്‍ ആവശ്യപ്പെട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam