
ചെന്നൈ: വാരണസിയിലെ ആരോഗ്യപ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ കണ്ണുനിറച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് നടനും ആക്ടിവിസ്റ്റും രാഷ്ട്രീയപ്രവർത്തകനുമായ പ്രകാശ് രാജ്. മറ്റൊരു അവസരത്തിൽ സമാനമായ രീയിയിൽ മോദി വികാരാധീനനാകുന്ന പഴയ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു ട്വിറ്ററിലൂടെയുള്ള പരിഹാസം.
മികച്ച പ്രകടനങ്ങൾ ഒറ്റ രാത്രികൊണ്ട് ഉണ്ടാവുന്നതല്ലെന്നും അതിന് വർഷങ്ങളുടെ പരിശ്രമം വേണമെന്നുമാണ് പ്രകാശ് രാജ് വീഡിയോക്കൊപ്പം കുറിച്ചത്. കൊവിഡ് മരണങ്ങളെക്കുറിച്ച് പറഞ്ഞാണ് മോദി വികാരഭരിതനായതെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. ‘മികച്ച പ്രകടനങ്ങൾ ഒറ്റ രാത്രികൊണ്ട് ഉണ്ടാകുന്നതല്ല. ടൈമിംഗ്, ഇടക്കുള്ള നിര്‍ത്തലുകള്‍, ശബ്ദം ക്രമീകരണം, ശരീരഭാഷ, വര്‍ഷങ്ങളുടെ പരിശ്രമം വേണം. നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു, നമ്മുടെ മാത്രം ബാലനരേന്ദ്ര’ - പ്രകാശ് രാജ് ട്വിറ്ററിൽ കുറിച്ചു.
കൊവിഡ് ബാധയിൽ നിരവധി പേരാണ് രാജ്യത്ത് ദിനം പ്രതി മരിക്കുന്നത്. എന്നാൽ പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് ഉയരുന്ന ആരോപണം. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പി ചിദംബരം, ജയ്റാം രമേശ്, മുതിര്‍ന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ തുടങ്ങിയവർ നിരന്തരമായി കേന്ദ്രസർക്കാരിന്റെ കൊവിഡ് നയങ്ങൾക്കെതിരെ വിമർശനം ഉന്നയിക്കുന്നുണ്ട്.
മോദിയുടെ കരച്ചിലിനെ മതുലക്കണ്ണീർ എന്ന് വിശേഷിപ്പിച്ച രാഹുൽ ഗാന്ധി എന്നാൽ മുതലകള്‍ നിഷ്‌കളങ്കരാണ് എന്നും ട്വീറ്റ് ചെയ്തിരുന്നു. മാത്രമല്ല, ഗംഗാ നദിയിൽ നൂറ് കണക്കിന് മൃതദേഹങ്ങൾ ഒഴുകിയെത്തിയ സംഭവത്തിലും കേന്ദ്രം വിമർശനം നേരിട്ടുകൊണ്ടിരിക്കുകയാണ്. സംഭവത്തിൽ കേന്ദ്രത്തിന് മാത്രമാണ് ഉത്തരവാദിത്തമെന്നും രാഹുൽ ആഞ്ഞടിച്ചിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam