
ദില്ലി: 76-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം. റിപ്പബ്ലിദ് ദിന പരേഡിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥി ആകും. കര-വ്യോമ-നാവികസേനകളുടെ പ്രകടനത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളുടെയടക്കം 31 നിശ്ചലദൃശ്യങ്ങൾ പരേഡിനൊപ്പം അണിനിരക്കും. പരേഡിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കർത്തവ്യപഥിൽ സൈനികശക്തിയുടെ കരുത്തറിയിക്കാൻ സജ്ജമായി കഴിഞ്ഞു. ഇക്കുറി പരേഡിന് ഇന്തോന്യേഷൻ കരസേനയും അണിനിരക്കുമെന്നതാണ് ശ്രദ്ധേയം.
റിപ്പബ്ലിക്ക് ദിനപരേഡിനുള്ള അവസാനഘട്ട തയ്യാറെടുപ്പും ദില്ലിയിൽ പൂർത്തിയായി. ചടങ്ങിലെ മുഖ്യാതിഥി ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ദില്ലിയിൽ എത്തിയിട്ടുണ്ട്. ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം ആർപ്പിക്കുന്നതോടെ ചടങ്ങുകൾ തുടങ്ങും. രാവിലെ 10.30 ന് രാഷ്ട്രപതി കർത്തവ്യപഥിൽ എത്തുന്നതോടെ പരേഡിന് തുടക്കമാകും.
പ്രധാനമന്ത്രി ദേശീയപതാക ഉയർത്തുന്നതിന് പിന്നാലെ 21 ഗൺ സല്യൂട്ട് ചടങ്ങും നടക്കും. ഇക്കുറി 352 പേരടങ്ങുന്ന ഇന്തോനേഷ്യൻ കരസേനയിലെ സൈനികരും പരേഡിൽ പങ്കെടുക്കും. ബൂട്ടണിഞ്ഞു ചിട്ടയോടെ ചുവട് വെച്ച് രാജ്യത്തെ ആഭിവാദ്യം ചെയ്യാൻ ഇന്ത്യൻ കരസേനയുടെ പരേഡ് സംഘം കർത്തവ്യപഥിൽ എത്താൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി കഴിഞ്ഞു. ഒപ്പം കരസേനയുടെ സംഗീത വിസ്മയമൊരുക്കി ബാൻഡ് സംഘംവും കുതിരപ്പട്ടാളവുമെല്ലാം റെഡിയാണ്.
ഇന്ത്യൻ കരസേന തദ്ദേശീമായി നിർമ്മിച്ച യുദ്ധടാങ്കറുകളും സൈനിക വാഹനങ്ങളും പരേഡിനായി സജ്ജമാണ്. വ്യോമസേനയുടെ 40 യുദ്ധവിമാനങ്ങൾ ആകാശത്ത് ഇന്ന് വർണ്ണകാഴ്ച്ച ഒരുക്കും. നാവികസേനയുടെയും വിവിധ അർധസൈനിക വിഭാഗങ്ങളുടെ പരേഡ് സംഘവും 31 നിശ്ചലദൃശ്യങ്ങൾ പരേഡിനൊപ്പം അണിനിരക്കും. ഒപ്പം 5000 കലാകാരന്മാരും കർത്തവ്യപഥിൽ കലാവിരുന്നിന്റെ ഭാഗമാകും. റിപ്പബ്ലിക് ദിനാഘോഷപരിപാടികൾ കണക്കിലെടുത്ത് രാജ്യതലസ്ഥാനം കനത്തസുരക്ഷയിലാണ്. വിവിധ നഗരങ്ങളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam