
ജക്കാർത്ത: ആസിയാൻ-ഇന്ത്യ, ഈസ്റ്റ് ഏഷ്യാ ഉച്ചകോടികളിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യയിലെത്തി. വ്യാഴാഴ്ച പുലർച്ചെ ജക്കാർത്ത വിമാനത്താവളത്തിലെത്തിയ നരേന്ദ്ര മോദിക്ക് ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്. ആസിയാൻ രാജ്യങ്ങളിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ വിവിധ വിഷയങ്ങൾ ചർച്ചയാകും. ജക്കാർത്തയിലെത്തിയ വിവരം എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് നരേന്ദ്രമോദി അറിയിച്ചത്. ജക്കാർത്തയിലെത്തിയെന്നും ആസിയാനുമായി ബന്ധപ്പെട്ട ചർച്ചയിൽ നേതാക്കളുമായി ചേർന്ന് കൂടുതൽ മെച്ചപ്പെട്ട ലോകത്തെ കെട്ടിപടുക്കാൻ ശ്രമിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.
ആസിയാനുമായുള്ള ബന്ധം നയതന്ത്ര തലത്തിൽ ഇന്ത്യക്ക് ഏറെ പ്രധാന്യമുള്ളതാണെന്നാണ് ഇന്തോനേഷ്യയിലേക്ക് പോകുന്നതിന് മുമ്പ് നരേന്ദ്ര മോദി പറഞ്ഞത്. കഴിഞ്ഞ വർഷത്തെ നയതന്ത്ര പങ്കാളിത്തത്തിലൂടെ ആസിയാൻ രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള ബന്ധം പുതിയതലത്തിലെത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. 18 രാജ്യങ്ങളിലുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന ഈസ്റ്റ് ഏഷ്യ ഉചകോടിയിൽ വിവിധ രാജ്യങ്ങളിലെ ഭക്ഷ്യ-ഊർജ സുരക്ഷ, പരിസ്ഥിതി, ആരോഗ്യം, ഡിജിറ്റൽ സാങ്കേതികവിദ്യ തുടങ്ങിയ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. ആഗോള വെല്ലുവിളികളെ നേരിടാൻ പൊതുവായ നടപടികളിൽ പ്രയോഗികമായ സഹകരണം ഉറപ്പാക്കുന്നതിനുള്ള ചർച്ചയും നേതാക്കളുമായി നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.
ഉച്ചകോടികളിൽ വിവിധ മേഖലകളിലെ വിഷയങ്ങളും ആഗോള വിഷയങ്ങളും നേതാക്കളുമായി ചർച്ചചെയ്യുമെന്ന് വിദേശ കാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. ആസിയാൻ-ഇന്ത്യ ഉച്ചകോടിയിലും 18ാമത് ഈസ്റ്റ് ഏഷ്യാ ഉച്ചകോടിയിലും പങ്കെടുത്തശേഷം വ്യാഴാഴ്ച തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് മടങ്ങും. സെപ്തംബർ ഒമ്പത്, പത്ത് തീയതികളിൽ ഇന്ത്യയിൽ ജ20 ഉച്ചകോടി നടക്കുന്നതിനാലാണ് പെട്ടന്നുള്ള മടക്കം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam