
ദില്ലി: മ്യാൻമാറിലും തായ്‌ലൻഡിലുമുണ്ടായ ഭൂചലനത്തിൽ രാജ്യങ്ങൾക്ക് സഹായവും പിന്തുണവും വാദ്ഗാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാവരുടെയും സുരക്ഷയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. മ്യാൻമാറിലേയും തായ്‌ലന്റിലെയും സർക്കാർ അധികൃതരുമായി ബന്ധപ്പെടാൻ വിദേശകാര്യമന്ത്രാലയത്തിന് നിർദ്ദേശം നൽകിയെന്നും മോദി പറഞ്ഞു. മ്യാന്‍മറിൽ റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇത് വരെ 20 മരണങ്ങള്‍ റിപ്പോർട്ട് ചെയ്തതായാണ് പ്രാഥമിക റിപ്പോർട്ട്. ഇന്ന് ഉച്ചയ്ക്ക് 12.50നാണ് ഭൂചലനം രേഖപ്പെടുത്തിയത്. തൊട്ടു പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനമുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്.
മാന്റ്‍ലെയിൽ നിന്ന് 17.2 കിലോമീറ്റർ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ കണ്ടെത്തി. തായ്‍ലാൻഡിലും പ്രകമ്പനമുണ്ടായെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഭൂചലനം നടന്ന സാഹചര്യത്തിൽ ബാങ്കോക്കിലും ചൈനയിലെ യുനാൻ പ്രവിശ്യയിലും മെട്രോ, റെയിൽ സർവീസുകൾ താല്‍ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അതേസമയം ഭൂകമ്പത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. നിർമാണത്തിലിരുന്ന ബഹുനിലകെട്ടിടം, വീടുകൾ തുടങ്ങിയവ നിലം പതിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. ആളുകൾ നിലവിളിച്ച് ഓടുന്നതും ദൃശ്യങ്ങളിൽ കാണാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam