Latest Videos

Omicron : ഒമിക്രോണ്‍ ആശങ്ക; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ഇന്ന്

By Web TeamFirst Published Dec 23, 2021, 7:47 AM IST
Highlights

കഴിഞ്ഞ മാസം അവസാനം ചേർന്ന യോഗത്തിൽ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഉൾപ്പടെ നിയന്ത്രണങ്ങൾ കർശനമാക്കാൻ പ്രധാനമന്ത്രി നിർദേശിച്ചിരുന്നു.

ദില്ലി: രാജ്യത്തെ ഒമിക്രോണ്‍ (Omicron) സാഹചര്യം വിലയിരുത്താൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Narendra Modi) അധ്യക്ഷതയിൽ അവലോകന യോഗം ചേരും. ആരോഗ്യ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരടക്കം പങ്കെടുക്കുന്ന യോഗത്തിൽ ഒമിക്രോണ്‍ വ്യാപന തോതും, പ്രതിരോധ പ്രവർത്തനങ്ങളും ചർച്ച ചെയ്യും.

കഴിഞ്ഞ മാസം അവസാനം ചേർന്ന യോഗത്തിൽ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഉൾപ്പടെ നിയന്ത്രണങ്ങൾ കർശനമാക്കാൻ പ്രധാനമന്ത്രി നിർദേശിച്ചിരുന്നു. അതേസമയം, രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 220 കടന്നു. ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്ക് പ്രകാരം ദില്ലിയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോണ് ബാധിതർ ഉള്ളത്. ഇന്ന് ദില്ലിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ ചേരുന്ന അവലോകന യോഗത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തും.

Also Read: ഒമിക്രോണ്‍ ആശങ്ക; ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ നിരോധിച്ച് ദില്ലി സർക്കാർ

ഒമിക്രോൺ (Omicron)  വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കൊവിഡ് (Covid 19) നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനങ്ങൾ. ദില്ലിയിൽ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളുൾപ്പടെ എല്ലാ സാംസ്കാരിക പരിപാടികൾക്കും വിലക്കേർപ്പെടുത്തിയതായി ദില്ലി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഹരിയാനയിൽ ജനുവരി ഒന്നു മുതൽ വാക്സീന്റെ രണ്ട് ഡോസും സ്വീകരിച്ചവർക്ക് മാത്രമേ പൊതു സ്ഥലങ്ങളിൽ പ്രവേശനം അനുവദിക്കുകയുള്ളു എന്ന് ആരോഗ്യ മന്ത്രി അനിൽ വിജ് പറഞ്ഞു. 

കേരളത്തിൽ ഒമ്പത് പുതിയ കേസുകൾ

സംസ്ഥാനത്ത് 9 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. ഘാന, നൈജീരിയ, യുകെ, അയർലണ്ട് എന്നിവിടങ്ങളിൽ നിന്നെത്തിയവർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഒരു 11 വയസ്സുകാരനും ഇന്ന് ഒമിക്രോൺ സ്ഥീരീകരിച്ചവരിൽ ഉൾപ്പെടുന്നു. ഇതോടെ സംസ്ഥാനത്ത് മാത്രം ഒമിക്രോൺ കേസുകൾ 24 ആയി. സംസ്ഥാനത്ത്  ഒറ്റ ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവുമുയർന്ന ഒമിക്രോൺ കണക്കാണ് ഇന്നത്തേത്.    

എറണാകുളത്തെത്തിയ ആറുപേര്‍ക്കും തിരുവനന്തപുരത്തെത്തിയ മൂന്ന് പേര്‍ക്കുമാണ് പുതിയതായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.   എറണാകുളത്ത് സ്ഥിരീകരിച്ച ആറ് കേസുകളിൽ രണ്ട് പേർ യുകെയിൽ നിന്നുള്ളവരാണ്. രണ്ടുപേര്‍ ടാന്‍സാനിയയില്‍ നിന്നും രണ്ടുപേര്‍  ഘാനയില്‍ നിന്നും വന്നവരാണ്. 18,19 തിയതികളിലായി എത്തിയ ആറുപേരും എയർപോർട്ട് പരിശോധനയിൽ പോസിറ്റീവായതിനാൽ പ്രത്യേകം ചികിത്സയിലായിരുന്നു. ഇതിനാൽ മറ്റു സമ്പർക്കങ്ങളില്ല.    

നൈജീരിയയില്‍ നിന്നും വന്ന ദമ്പതികൾ, പതിനെട്ടാം തിയതി യുകെയിൽ നിന്നെത്തിയ 51കാരി എന്നിവരാണ് തിരുവനന്തപുരത്തെ മൂന്ന് കേസുകൾ. ഇതിൽ നൈജീരിയയിൽ നിന്നെത്തിയ ദമ്പതികളുടെ സമ്പർക്കപട്ടികയിൽ രണ്ട് മക്കളുണ്ട്. കേസുകളുടെ എണ്ണം പെട്ടെന്ന് കൂടുമ്പോഴും അധികവും മറ്റു രാജ്യങ്ങളിൽ നിന്നെത്തിയവരോ അടുത്ത സമ്പർക്കത്തിലുള്ളവരോ ആണെന്നത് സംസ്ഥാനത്ത് വ്യാപനമുണ്ടായിട്ടില്ലെന്ന നേരിയ ആശ്വാസം നൽകുന്നുണ്ട്. എന്നാൽ എറണാകുളത്ത് സ്വയം നിരീക്ഷണം ലംഘിച്ചയാളിലൂടെ വ്യാപനമുണ്ടായേക്കുമെന്ന ആശങ്ക ശക്തമായി നിലനിൽക്കുന്നുണ്ട്. രാജ്യത്തെ സമൂഹവ്യാപന സാധ്യത മുന്നിൽക്കണ്ട് മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തി കൊവിഡ് പോസിറ്റീവാകുന്നവരുടെ സാംപിളുകളും ജനിതക പരിശോധനയ്ക്കയക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

click me!