മേയ് പതിനഞ്ചിന് ശേഷം സർവ്വീസ് തുടങ്ങാനാകുമോ എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പരിശോധിക്കും. സർക്കാർ തീരുമാനം വരുന്നതുവരെ ബുക്കിംഗ് തുടങ്ങരുതെന്ന് വ്യോമയാന മന്ത്രി വിമാന കമ്പനികള്‍ക്ക് നിർദ്ദേശം നൽകിയിരുന്നു.
ദില്ലി: രാജ്യത്ത് വിമാന സർവ്വീസുകൾ തുടങ്ങുന്ന തീയതിയിൽ തീരുമാനമെടുക്കുന്നത് പ്രധാനമന്ത്രിക്ക് വിട്ടു. മേയ് പതിനഞ്ചിന് ശേഷം സർവ്വീസ് തുടങ്ങാനാകുമോ എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പരിശോധിക്കും. സർക്കാർ തീരുമാനം വരുന്നതുവരെ ബുക്കിംഗ് തുടങ്ങരുതെന്ന് വ്യോമയാന മന്ത്രി ഇന്നലെ വിമാന കമ്പനികള്‍ക്ക് നിർദ്ദേശം നൽകിയിരുന്നു.
വിമാന സര്‍വ്വീസ് വീണ്ടും തുടങ്ങാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. മെയ് നാല് മുതൽ ആഭ്യന്തര സർവ്വീസിനുള്ള ബുക്കിംഗ് തുടങ്ങുമെന്ന് എയർ ഇന്ത്യ അറിയിച്ചതിന് പിന്നാലെയായിരുന്നു വ്യോമയാന മന്ത്രിയുടെ വിശദീകരണം. നേരത്തേ, ലോക്ക് ഡൗൺ അവസാനിക്കുന്നതിന് തൊട്ടടുത്ത ദിവസം ഭാഗികമായി ആഭ്യന്തര സർവ്വീസ് തുടങ്ങാൻ എയർ ഇന്ത്യയുടെ തീരുമാനിച്ചിരുന്നു. ആദ്യ ഘട്ട ലോക്ക് ഡൗൺ ഏപ്രിൽ പതിനാലിന് അവസാനിക്കുമെന്ന് കണ്ട് അടുത്ത ദിവസം മുതലുള്ള ചില സ്വകാര്യ വിമാന കമ്പിനികൾ ബുക്കിംഗ് സ്വീകരിക്കുകയും ചെയ്തിരുന്നു.
Also Read: വിമാന കമ്പനികള്‍ ബുക്കിംഗ് തുടങ്ങരുത്; നിര്‍ദേശവുമായി വ്യോമയാന മന്ത്രി
അതേസമയം, ദില്ലിയിൽ ലോക്ക് ഡൗൺ ഇളവുകൾ വേണ്ടെന്ന് സംസ്ഥാനം കേന്ദ്രത്തോട് നിർദ്ദേശിച്ചു. രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശം. രോഗലക്ഷണവുമായി ആശുപത്രിയിൽ എത്തുന്ന എല്ലാവരെയും പരിശോധിക്കാനുള്ള നിർദ്ദേശം കേന്ദ്രം നൽകും. സ്വയം തയ്യാറായി മുന്നോട്ട് വരുന്നവരെയും പരിശോധിക്കാൻ മാർഗ്ഗനിർദ്ദേശം തയ്യാറാക്കും.