
ലക്നൗ: പാർട്ടിയിൽ സ്ഥാനം ഉറപ്പാക്കാൻ വേണ്ടിയാണ് പ്രിയങ്ക ഗാന്ധി വദ്ര പതിവായി ഉത്തർപ്രദേശിന്‍റെ കാര്യത്തില്‍ അമിത താത്പര്യം പ്രകടിപ്പിക്കുന്നതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ''സ്വന്തം പാർട്ടിയായ കോൺഗ്രസിൽ മാത്രമാണ് പ്രിയങ്ക ഗാന്ധി സജീവമായിട്ടുള്ളത്. കാരണം സ്വന്തം പാർട്ടിയിൽ സ്ഥാനം നേടാൻ വേണ്ടിയാണ് അവർ പ്രവർത്തിക്കുന്നത്.'' ലക്നൗവിലെ ഹിന്ദുസ്ഥാൻ സമാഗം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേ സ്മൃതി ഇറാനി പറഞ്ഞു. കഴിഞ്ഞ ജനുവരിയിലാണ് പ്രിയങ്ക ഗാന്ധി കോൺഗ്രസ് പാർട്ടിയിലെ ഔദ്യോഗിക സ്ഥാനം ഏറ്റെടുത്തത്.
എന്നാൽ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്കേറ്റ പ്രഹരം തടയാൻ പ്രിയങ്ക ഗാന്ധിക്ക് സാധിച്ചില്ല. മാത്രമല്ല, സഹോദരനും മുൻ കോൺഗ്രസ് പ്രസിഡന്റുമായിരുന്ന രാഹുൽ ഗാന്ധി അമേഠിയിൽ പരാജയം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. പിന്നീട് ദില്ലി തെരഞ്ഞെടുപ്പിലും കോൺഗ്രസിന് നേട്ടമൊന്നും സംഭവിച്ചില്ല. ദില്ലി ഇലക്ഷനിലെ പരാജയത്തിന് ശേഷമാണ് കോൺഗ്രസിന് വേണ്ടി പോരാടാനുള്ള സമയമാണിതെന്ന് പ്രിയങ്ക ഗാന്ധി അംഗീകരിച്ചത്.
അടുത്തിടെയാണ് മോദിയുടെ മണ്ഡലമായ വരാണസിയും അസംഗഡും പ്രിയങ്ക സന്ദർശിച്ചത്. പൗരത്വ നിയമ ഭേദഗതിക്കും (സിഎഎ) ദേശീയ പൗരത്വ രജിസ്റ്ററിനും (എൻആർസി) എതിരെയുള്ള പ്രതിഷേധത്തിലെ പ്രവർത്തകരെ സന്ദർശിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു രണ്ട് സന്ദർശനങ്ങളും. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിനെതിരെ നിരവധി തവണ പ്രിയങ്ക ഗാന്ധി ശബ്ദമുയർത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam